പാലക്കാട്: ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചതിനെ തുടർന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടി.പി.ആർ) കുറവുണ്ടെങ്കിലും ജാഗ്രത കൈവിടാതെ ആരോഗ്യവകുപ്പ്. അതിർത്തി ജില്ലയായതിനാൽ രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് പരിശോധനയും പ്രതിരോധ പ്രവർത്തനവും ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തിൽ താഴെ രേഖപ്പെടുത്തിയത് കഴിഞ്ഞദിവസമായിരുന്നു. 10.67 ശതമാനമായിരുന്നു ജില്ലയിലെ ടി.പി.ആർ. അത് പത്തിൽ താഴെയാക്കുന്നതിനാണ് ആരോഗ്യവകപ്പും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി കൊവിഡ് പരിശോധന പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് ആർ.ടി.പി.സി.ആർ മൊബൈൽ പരിശോധനാ സംവിധാനങ്ങൾ കൂടി ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. നിലവിലുള്ള പരിശോധന യൂണിറ്റുകൾക്ക് പുറമെയാണിതെന്ന് അധികൃതർ പറഞ്ഞു. നിലവിലെ കൊവിഡ് വ്യാപന മേഖലകളിൽ ഉടൻ പരിശോധന ഉറപ്പാക്കാൻ ഇത് സഹായിക്കും.
പരിശോധന മൂന്നിരട്ടി വർദ്ധിപ്പിക്കും
ജില്ലയിൽ ദിനംപ്രതി 10,000 ടെസ്റ്റുകളാണ് നടത്തുന്നത്. ഓരോ പ്രദേശത്തെയും ഒരാഴ്ചത്തെ ടി.പി.ആർ നിരക്കും കൊവിഡ് കേസും വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ പരിശോധന മൂന്നിരട്ടി വർദ്ധിപ്പിക്കുന്ന നടപടി സ്വീകരിക്കും. നിലവിൽ ടി.പി.ആർ കൂടിയ മേഖലകളെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ടി.പി.ആർ ഉയർന്നിടത്തും പരിശോധന ശക്തമാക്കിയതിനു പുറമെ കുറഞ്ഞ ഇടങ്ങളിൽ വീണ്ടും ഉയർന്നാൽ കാരണം കണ്ടെത്തി നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
ഇളവുകൾ വന്നതോടെ തദ്ദേശസ്ഥാപന പരിധികളിൽ പരിശോധനകൾ കൂട്ടിയിട്ടുണ്ട്. ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് നടത്തുന്നത്. കൊവിഡ് കേസുകളുടെ തോത് അനുസരിച്ചാണ് ഓരോ മേഖലയിലും നിയന്ത്രണം. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം കൂടുതലുള്ള മേഖലകൾ വ്യാപനം കുറയാത്തപക്ഷം മൈക്രോ കണ്ടെയിൽമെന്റ് സോൺ ആക്കുകയും ചെയ്യും.
തിരക്കേറുന്നു, ആശങ്കയും
ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ജില്ലയിലെ മിക്കയിടങ്ങളിലും ആളുകൾ കൂട്ടത്തോടെ ഇറങ്ങുന്നതുമൂലം തിരക്കേറുന്നതിൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. 1,98,096 പേരാണ് കൊവിഡ് ബാധിതർ. നിലവിൽ കൊവിഡ് വ്യാപനതോത് കുറഞ്ഞിട്ടുണ്ട്. എന്നാൽ, തിരക്ക് ഏറിവരുന്ന സാഹചര്യത്തിൽ വ്യാപനം കൂടാനിടയുള്ളതിനാൽ ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |