വടക്കഞ്ചേരി: ആനകൂട്ടങ്ങൾ വിഹരിക്കുന്ന വനത്തിനകത്തെ തളികക്കല്ല് ആദിവാസി കോളനിയിലെ ആംഗൻവാടി ടീച്ചർക്ക് ഒരു ദിവസം കോളനിയിലേക്കും തിരിച്ച് വീട്ടിലേക്കുമായി യാത്ര ചെയ്യേണ്ടത് 52 കിലോമീറ്റർ ദൂരം. പത്ത് വർഷമായി അംഗൻവാടിയിൽ ഹെൽപ്പറായി സേവനം ചെയ്തിരുന്ന വണ്ടാഴി പാലമൊക്ക് സ്വദേശിനിയെയാണ് ഇപ്പോൾ പ്രമോഷൻ നൽകി മംഗലംഡാം കടപ്പാറക്കടുത്തുള്ള തളികകല്ലിൽ അംഗൻവാടി വർക്കറായി നിയമിച്ചിട്ടുള്ളത്.
വർക്കറുടെ നിയമന വ്യവസ്ഥ പ്രകാരം ദിവസവും കോളനിയിലെത്തി കുട്ടികളെ കണ്ട് വിവരങ്ങൾ തിരക്കണം. എന്നാൽ, ദുർഘട കാനന വഴികൾ താണ്ടി മലമുകളിലെ തളികകല്ലിലെത്തി വിവരങ്ങൾ ശേഖരിക്കുകയെന്നത് പ്രായോഗികമല്ല. പാലമൊക്കിൽ നിന്നും വണ്ടാഴിയിലെത്തി അവിടെ നിന്നും മംഗലംഡാം വഴി കടപ്പാറയെത്തണം. കടപ്പാറയിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരം കുത്തനെയുള്ള കാട്ടുവഴികളും ആളൊഴിഞ്ഞ വനപ്രദേശത്തുകൂടി നടന്നുവേണം കോളനിയിലെത്താൻ. രാവിലെ പുറപ്പെട്ടെങ്കിലെ ഉച്ചയോടെ കോളനിയിലെത്താനാകു. തിരിച്ചുപോരാനും ഈ ബുദ്ധിമുട്ട് സഹിക്കണം.
എസ്.എസ്.എൽ.സിയാണ് വർക്കറുടെ വിദ്യാഭ്യാസ യോഗ്യത. നിയമനത്തിനു ശേഷം മൂന്നുമാസത്തെ പരിശീലനവുമുണ്ട്. മാസം 12,000 രൂപയാണ് വർക്കറുടെ ഓണറേറിയം. 8000 രൂപയാണ് ഹെൽപ്പറുടെ പ്രതിഫലം. കോളനിയിൽ തന്നെ എസ്.എസ്.എൽ.സി കഴിഞ്ഞവർ പത്തുപേരുണ്ട്. ബിരുദ വിദ്യാർത്ഥികളുമുണ്ട്. തങ്ങൾക്കിടയിൽ നിന്നുതന്നെ യോഗ്യതയുള്ള ഒരാളെയെടുത്ത് വർക്കറായി സ്ഥിര നിയമനം നൽകണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
അംഗൻവാടിയിലേക്ക് വർക്കറെ നിയമിക്കുമ്പോൾ സീനിയോറിറ്റി, യോഗ്യത, പരിചയം, പ്രമോഷൻ, ആശ്രിത നിയമനം എന്നിവ പരിഗണിക്കേണ്ട്. ഇത്രയും ദൂരം യാത്ര ചെയ്ത് കാട്ടിനുള്ളിലെ കോളനിയിൽ പോയി സേവനം ചെയ്യുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണം തന്നെയാണ്. മതിയായ യോഗ്യതയുള്ള കോളനിയിലെ തന്നെ രജിത എന്നയാളെയാണ് വർക്കർ തസ്തികയിൽ വെച്ചിരുന്നത്. പക്ഷേ, താല്ക്കാലികമായിരുന്നു. നിലവിലെ നിയമന ഉത്തരവുകൾ പ്രകാരം അവരെ സ്ഥിരപ്പെടുത്താൻ കഴിയില്ല. അത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാകുമെന്നതിനാലാണ് ഈ രീതിയിലുള്ള പോസ്റ്റിംഗ് നടന്നത്.
സുധ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, വണ്ടാഴി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |