കോങ്ങാട്: കൊവിഡിന്റെ സമ്പർക്ക വ്യാപനം തടയാൻ റോബോട്ടിന്റെ സേവനവുമായി പത്താംക്ലാസുകാരൻ. വരോട് ഭവൻസ് സ്കൂളിലെ വിദ്യാർത്ഥി മനു മോഹനാണ് 'അർഡിനോ'യെന്ന് പേരിട്ട റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലിരിക്കുന്നവർക്കും മരുന്നും ആഹാരവും എത്തിച്ച് നൽകുന്നതിനാണ് അർഡിനോയുടെ സേവനം വിനിയോഗിക്കുന്നത്. വരോട് തരിയാൽ പള്ളിയാലിൽ മോഹൻദാസിന്റെയും അകലൂർ വടക്കുംപുറത്ത് മിനിയുടെയും മൂത്ത മകനാണ് മനുമോഹൻ.
രോഗികളുമായി സമ്പർക്കം കുറയ്ക്കുക മാത്രമാണ് രോഗവ്യാപന തോത് നിയന്ത്രിക്കാനുള്ള ഏക മാർഗം. ആ ചിന്തയാണ് റോബോട്ട് നിർമ്മിക്കാൻ പ്രേരിപ്പിച്ചതെന്ന് മനുപറയുന്നു. നാലുമാസമെടുത്തു പണി പൂർത്തിയാകാൻ, 20,000 രൂപയാണ് ആകെ ചെലവ്. പത്താംക്ലാസ് വിദ്യാർത്ഥിയായ മനുമോഹൻ തന്റെ ഒഴിവുസമയമാണ് റോബോട്ട് നിർമ്മിക്കാനായി വിനിയോഗിച്ചത്. സുഹൃത്ത് അക്ഷയ്, സഹോദരി മഞ്ജിമ മോഹൻ എന്നിവരും സഹായിച്ചു. രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്നാണ് പദ്ധതിക്കുവേണ്ട പണം ലഭ്യമാക്കിയത്.
റോബോട്ടിൽ സെൻസർ കൂടി ഘടിപ്പിക്കുന്നതോടെ സേവനം മുൻകൂട്ടി ആസൂത്രണം ചെയ്യാനാകുമെന്ന് മനു പറയുന്നു. നിലവിൽ മൊബൈൽ ആപ്പിന്റെ സഹായത്തിൽ ബ്ലൂ ടൂത്ത് വഴിയാണ് റോബോട്ടിന് നിർദ്ദേശങ്ങൾ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |