പാലക്കാട്: പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് നാലാഴ്ച പിന്നിടുമ്പോൾ ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ വൈറ്റ് ബോർഡ് ക്ലാസുകൾ പരാതികളില്ലാതെ മുന്നോട്ട്. പൊതുവിദ്യായങ്ങളിലെ ഇൻക്ലൂസീവ് എഡ്യുക്കേഷന്റെ ഭാഗമായാണ് സംസ്ഥാനതലത്തിൽ വൈറ്റ് ബോർഡ് ക്ലാസുകൾക്ക് തുടക്കമായത്. കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി ഇത്തവണയും അദ്ധ്യയനം ഓൺലൈനായതോടെ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ)യുടെ കീഴിലെ 13 ബി.ആർ.സികളുടെ നേതൃത്തിലാണ് വൈറ്റ് ബോർഡ് ക്ലാസുകൾ പുരോഗമിക്കുന്നത്. ജില്ലയിലാകെ 208 സ്പെഷ്യൽ എഡുക്കേറ്റർമാരാണുള്ളത്. 121 പ്രൈമറി സ്പെഷ്യൽ എജ്യുക്കേറ്റർമാർ ഒന്നു മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികളെയും 87 സെക്കൻഡറി സ്പെഷ്യൽ എജ്യുക്കേറ്റർമാർ ഒമ്പത് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളെയും പഠിപ്പിക്കും. ഡിജിറ്റലായാണ് ക്ലാസുകൾ നടക്കുന്നത്.
ക്ലാസുകൾ ആറ് വിഭാഗങ്ങളായി തിരിച്ച്
നിലവിൽ ഒന്നുമുതൽ പത്തുവരെയുള്ള കുട്ടികൾക്കാണ് വൈറ്റ് ബോർഡ് ക്ലാസുകൾ ലഭ്യമാക്കുന്നത്. കേൾവി കുറവ്, കാഴ്ച കുറവ് തുടങ്ങി കുട്ടികളുടെ പരിമിതികളുടെ അടിസ്ഥാനത്തിൽ ആറ് വിഭാഗങ്ങളായാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഇത്തരം കുട്ടികൾക്ക് തത്സമയ ക്ലാസുകൾ പ്രായോഗികമല്ലാത്തതിനാൽ എജ്യുക്കേറ്റർമാർ ഓരോ വിഭാഗക്കാർക്കും പാഠഭാഗങ്ങൾ ലളിതമായ രൂപത്തിലാക്കി കൊടുക്കും. കൈറ്റ് വിക്ടേഴ്സ് ക്ലാസുകളെ അനുകരിച്ചാണ് വീഡിയോകൾ
നിർമ്മിക്കുന്നത്. ഇത്തരം വീഡിയോ ക്ലാസുകൾ യുട്യൂബിൽ അപ്ലോഡ് ചെയ്യുകയും രക്ഷിതാക്കളുടെ മൊബൈലിലേക്ക് വാട്സ് ആപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്യും. രക്ഷിതാക്കൾ ഈ വീഡിയോ കുട്ടികളെ കാണിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ ഇരുന്ന് ചെയ്യേണ്ട പ്രവർത്തനങ്ങളും മറ്റും കുട്ടികളെകൊണ്ട് ചെയ്യിപ്പിച്ച് അദ്ധ്യാപകർക്ക് അയച്ചുകൊടുക്കും. ഓരോ വീഡിയോ ക്ലാസുകൾക്കും അനുസൃതമായ വർക്കു ഷീറ്റുകൾ അദ്ധ്യാപകർ കുട്ടികൾക്ക് നൽക്കും. അത് പൂർത്തീകരിക്കുന്ന മുറയ്ക്ക് തിരിച്ചയക്കുകയും വേണം. കഴിഞ്ഞ വർഷം ജില്ലയിൽ ആകെ 12809 ഭിന്നശേഷി വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. അതിൽ 7340 ആൺകുട്ടികളും 5469 പെൺകുട്ടികളുമായിരുന്നു. ഈ വർഷത്തെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
കാഴ്ചശക്തി തീരെയില്ലാത്ത കുട്ടികൾക്കായി പ്രത്യേക ടോക്കിംഗ് ടെസ്റ്റ് ഓഡിയോ പഠനം ഈ വർഷം ലഭ്യമാക്കും. ജില്ലയിൽ ഇതിന്റെ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം കുട്ടികൾക്ക് ഈ സംവിധാനം ലഭ്യമാക്കും.
കെ.എൻ.കൃഷ്ണകുമാർ, സമഗ്ര ശിക്ഷാ കേരളം, ജില്ലാ പ്രോഗ്രാം ഓഫീസർ
മറ്റു കുട്ടികളുടെ ക്ലാസുകളെ പോലെ വൈറ്റ് ബോർഡ് ക്ലാസുകളും നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്.ജില്ലയിലെ നിർദ്ധനരായ കുടുംബത്തിലെ ഭിന്നശേഷി കുട്ടികളിൽ ഡിജിറ്റൽ ക്ലാസിന് ആവശ്യമായ സ്മാർട്ട് ഫോൺ ഇല്ലാത്തവരുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. കണക്കുകൾ പൂർത്തിയാകുന്ന മുറയ്ക്ക് തദ്ദേശ സ്ഥാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടു കൂടി ഫോണുകൾ ലഭ്യമാക്കും.
എം.കെ.നൗഷാദ് അലി, സമഗ്ര ശിക്ഷാ കേരളം, ജില്ലാ കോഓർഡിനേറ്റർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |