പാലക്കാട്: കൊവിഡ് വ്യാപന ഭീതിക്കിടെ കടുത്ത നിയന്ത്രണങ്ങളോടെ ആരംഭിച്ച പ്ലസ് ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ വിദ്യാർത്ഥികളെ വലച്ചു. പരീക്ഷ നടത്തുന്ന പല കേന്ദ്രങ്ങളിലെയും വ്യത്യസ്ത നിയന്ത്രണം മൂലം ബസ് ഉൾപ്പെടെയുള്ള യാത്രാ സൗകര്യമില്ലായിരുന്നു. നിലവിൽ ചുരുക്കം ചില സ്വകാര്യ ബസുകൾ മാത്രമാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. ഉൾപ്രദേശങ്ങളിൽ സർവീസില്ലാത്തതിനാൽ സ്വന്തം വാഹന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടി.
ലാബുകളിൽ ഒരേസമയം 15 കുട്ടികളെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഉപകരണങ്ങൾ നിശ്ചിത ഇടവേളകളിൽ അണുമുക്തമാക്കി സാമൂഹിക അകലം പാലിച്ചായിരുന്നു ക്രമീകരണം. കൊവിഡ് സ്ഥിരീകരിച്ച കുട്ടികൾക്ക് പിന്നീട് പരീക്ഷ നടത്തും. കടുത്ത നിയന്ത്രണമുള്ള മേഖലകളിൽ ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാനുള്ള അനുമതി നൽകി. ബിരുദ അവസാന വർഷ സെമസ്റ്റർ പരീക്ഷയും ഇന്നലെ ആരംഭിച്ചു. കൊവിഡ് വ്യാപനത്തിനിടെ വ്യാപക പ്രതിഷേധത്തിനിടെയാണ് പരീക്ഷ.
ആലത്തൂർ ജി.ജി.എച്ച്.എസ്.എസിലാണ് പഠിക്കുന്നത്. ബസില്ലാത്തതിനാൽ ഒപ്പം പഠിക്കുന്ന സമീപത്തെ മറ്റൊരു വിദ്യാർത്ഥിയോടൊരുമിച്ച് ഓട്ടോയിലാണ് സ്‌കൂളിലേക്ക് പോയത്. ക്ലാസിലെ ഭൂരിഭാഗം കുട്ടികളും ഇതുപോലെ ഓട്ടോയിലും മറ്റുമാണെത്തിയത്. ഇന്ധന വില വർദ്ധന മൂലം ഓട്ടോ ചാർജ്ജും അധികം നൽകണം.
-പി.അനന്യ, പ്ലസ് ടു വിദ്യാർത്ഥിനി, കുനിശേരി.
കെ.എസ്.ആർ.ടി.സി പോലുമില്ലാത്തതിനാൽ ബന്ധുവിന്റെ ബൈക്കിലാണ് കോളേജിലേക്ക് പോയത്. ജൂലായ് മൂന്നിനാണ്
തിയറി പരീക്ഷ അവസാനിക്കുന്നത്. ഏഴുമുതൽ 15 വരെ പ്രാക്ടിക്കലുമുണ്ട്. കുനിശേരിയിലാണ് വീട്. ഇവിടെ നിന്ന് ഇത്രയും ദിവസം ബൈക്കിൽ കോളേജിലേക്ക് പോവുക എന്നത് വലിയ ബുദ്ധിമുട്ടാണ്. പരീക്ഷ ആയതിനാൽ വേറെ നിവൃത്തിയില്ല.
-കെ.എസ്.ഐശ്വര്യ, എസ്.എൻ കോളേജ്, ആലത്തൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |