പാലക്കാട്: ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി വർക്ക് ഷോപ്പുകൾ ആഴ്ചയിൽ മൂന്നുദിവസം മാനദണ്ഡം പാലിച്ച് തുറക്കാമെങ്കിലും പ്രതിസന്ധി തീരുന്നില്ല. സ്പെയർ പാർട്സ് കടകൾക്ക് തുറക്കാൻ അനുവാദം ഇല്ലാത്തതാണ് കാരണം. ഇളവിന് ശേഷം ജില്ലയിലെ വർക്ക്‌ഷോപ്പുകളിൽ നിരവധി ഉപഭോക്താക്കൾ വാഹനങ്ങളുടെ കേടുപാടുകൾ ശരിയാക്കാനായി വരുന്നുണ്ടെങ്കിലും അനുബന്ധ ബോഡി പാട്സുകളും മറ്റും ഇല്ലാത്തതിനാൽ തിരിച്ചയക്കുന്ന അവസ്ഥയാണെന്ന് വർക്ക്‌ഷോപ്പ് ഉടമകൾ പറയുന്നു.
വാഹനങ്ങളുടെ ബോഡി വർക്ക് നടത്തുന്ന ഷോപ്പുകളും പാച്ച് വർക്ക് നടത്തുന്ന സ്ഥാപനങ്ങളും തുറക്കാൻ നിലവിൽ അനുമതിയില്ല. ഇവകൂടി പ്രവർത്തിച്ചെങ്കിൽ മാത്രമേ വർക്ക് ഷോപ്പുകൾക്ക് നിലനിൽപ്പുള്ളൂ. കാര്യമായ വർക്ക് ഇല്ലാത്തതിനാൽ ആറും ഏഴും തൊഴിലാളികളെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുകിട വർക്ക്‌ഷോപ്പ് ഉടമകളെല്ലാം കൂലി കൊടുക്കാൻ പോലും കഴിയാതെ പ്രതിസന്ധിയിലാണ്. നിയന്ത്രണങ്ങളെല്ലാം മാറിയാലേ പ്രതിസന്ധിക്ക് പരിഹാരമാകൂ.
സിലിണ്ടറില്ലാത്തതും പ്രതിസന്ധി
വർക്ക് ഷോപ്പുകളിലെ പ്രധാന ഉപകരണമായ ഗ്യാസ് വെൽഡിംഗ് യന്ത്രം പ്രവർത്തിപ്പിക്കാൻ സിലിണ്ടർ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. കൊവിഡ് രണ്ടാംതരംഗത്തിൽ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഓക്സിജൻ ക്ഷാമം മൂലം വ്യാവസായിക ആവശ്യത്തിനും വർക്ക് ഷോപ്പുകളിലും ഉപയോഗിച്ചിരുന്ന സിലിണ്ടറുകൾ ഏജൻസികളിൽ എത്തിക്കാൻ നിർദേശമുണ്ടായിരുന്നു. ഇതുപ്രകാരം വർക്ക് ഷോപ്പുകളിൽ നിന്ന് നൽകിയ സിലിണ്ടറുകൾ ഓക്സിജൻ ക്ഷാമം തീർന്നിട്ടും തിരിച്ചുലഭിക്കാത്തത് പ്രവർത്തനത്തെ ബാധിക്കുന്ന അവസ്ഥയാണ്.
ലോക്ക് ഡൗണിൽ അധികം ഉപയോഗിക്കാതിരുന്നതിനാൽ മിക്ക വാഹനങ്ങൾക്കും സ്റ്റാർട്ടിംഗ് പ്രശ്നമുണ്ട്. ഇവ മാത്രമാണ് നിലവിൽ ശരിയാക്കി കൊടുക്കുന്നത്. അത്യാവശ്യം ഓയിൽ ചേഞ്ചും നടത്തും. ബോഡി പാട്സ് മാറ്റുന്നത് ഉൾപ്പെടെ മറ്റ് വർക്കെല്ലാം തിരിച്ചയക്കുകയാണ്. കോയമ്പത്തൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് സ്പെയർ പാർട്സ് എത്തുന്നത്. ഓർഡർ ചെയ്ത അത്യാവശ്യ സാധനങ്ങൾ പോലും ദിവസങ്ങളായിട്ടും ലഭ്യമായിട്ടില്ല. വരുമാനം ഇല്ലാത്തതിനാൽ അഞ്ച് പേരിൽ മൂന്നുപേരെ ജോലിക്ക് വരുന്നുള്ളൂ.
-ശ്രീജിത്ത്, വർക്ക്‌ഷോപ്പ് ഉടമ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |