പാലക്കാട്: കൊവിഡ് മൂലം വിക്ടേഴ്സ് ചാനൽ വഴി നടക്കുന്ന ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീടുകളിൽ ടി.വിയും മറ്റ് പഠന സൗകര്യങ്ങളും ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ആരംഭിച്ച ജില്ലയിലെ പൊതുപഠന കേന്ദ്രങ്ങളിൽ പലതും പ്രവർത്തന രഹിതം. കൊവിഡ് കേസുകളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടി.പി.ആർ) കൂടിയത് മൂലം നിയന്ത്രണം നിലനിൽക്കുന്ന പ്രദേശങ്ങളിലാണ് പഠനകേന്ദ്രം പ്രവർത്തിക്കാത്തത്. ഇവിടങ്ങളിലെ ഭൂരിഭാഗം കുട്ടികൾക്കും കേന്ദ്രങ്ങളിലേക്ക് എത്താനാവാത്ത അവസ്ഥയാണ്.
അതേ സമയം കൊവിഡ് ഭീതി കാരണം നിയന്ത്രണമില്ലാത്ത പല പഠന കേന്ദ്രങ്ങളിലും കുട്ടികളെത്തുന്നില്ല. കഴിഞ്ഞ അദ്ധ്യയന വർഷം ഡിജിറ്റൽ പഠനത്തിന്റെ ഭാഗമായി ജില്ലയിലാരംഭിച്ച 1085 പൊതുപഠന കേന്ദ്രങ്ങൾ തന്നെയാണ് ഈ വർഷവും പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്. ഓരോ പഠന കേന്ദ്രത്തിലും രണ്ട് അദ്ധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർ കുട്ടികളുടെ താത്കാലിക ഹാജരും രേഖപ്പെടുത്തും.
ജില്ലയിൽ ഒന്നുമുതൽ 12 ക്ലാസ് വരെയുള്ള 3,15,668 വിദ്യാർത്ഥികളിൽ എസ്.എസ്.കെ ബി.ആർ.സി വഴി നടത്തിയ കണക്കെടുപ്പിൽ 4656 വിദ്യാർത്ഥികൾക്കാണ് പഠന സൗകര്യമില്ലെന്ന് കണ്ടെത്തിയത്. ഇവർക്ക് കൂടി സൗകര്യം ഏർപ്പെടുത്തുന്നത്തിന്റെ ഭാഗമയാണ് കഴിഞ്ഞ വർഷം സാങ്കേതിക കാരണങ്ങളാൽ നിറുത്തി വച്ച പല കേന്ദ്രങ്ങളും ഇത്തവണ പ്രവത്തന സജ്ജമാക്കിയത്.
പ്രവർത്തനം പുരോഗമിക്കുന്നു
കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതും ഇല്ലാത്തതുമായ പ്രദേശങ്ങളിലെ പൊതുപഠന കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെ കൃത്യമായി എത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഓരോ പഞ്ചായത്തിലെയും പ്രസിഡന്റുമാരുടെ അനുമതിയോടെ കുട്ടികളെ കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ശ്രമം. നിലവിൽ പ്രവർത്തിക്കുന്ന ഒരോ കേന്ദ്രത്തിലും എത്ര കുട്ടികൾ എത്തുന്നുണ്ടെന്ന താത്കാലിക ഹാജർ നില അദ്ധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെയല്ലാം എത്തിച്ചു തുടങ്ങുന്നതോടെ എല്ലാ കേന്ദ്രങ്ങളും പ്രവർത്തന സജ്ജമാകും.
-എം.കെ.നൗഷാദ് അലി, സമഗ്ര ശിക്ഷാ കേരളം, ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |