പാലക്കാട്: ഇന്ധന വില വർദ്ധനവിനെ തുടർന്നുള്ള നിത്യോപയോഗ സാധന വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയും കൂടി. നിലവിലെ സാഹചര്യത്തിൽ ഗാർഹിക പാചക വാതക സിലിണ്ടറിന് വില ഉയർന്നത് ജനജീവിതം താളം തെറ്റിക്കും. ഇന്ധന വില കൂടുന്നതിനുസരിച്ച് പച്ചക്കറി, പലവ്യജ്ഞനങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില ഉയർന്ന് കൊണ്ടിരിക്കുകയാണ്.
ഗാർഹിക സിലിണ്ടറിന് 25.50 രൂപയാണ് കഴിഞ്ഞാഴ്ച കൂടിയത്. മാസം തോറും ഇന്ധനവില പോലെ ഗ്യാസ് സിലിണ്ടറുകളുടെയും വില കൂടിയാൽ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടിലാകും. ജില്ലയിൽ ഗ്യാസ് സിലിണ്ടറിന് 860 രൂപയുള്ളത് 885.50 ആയി ഉയർന്നു.
ഈ വർഷം നാലാമത്തെ തവണയാണ് ഗ്യാസ് സിലിണ്ടറുകൾക്ക് വില കൂട്ടുന്നത്. ഫെബ്രുവരിയിൽ 25ഉം മാർച്ചിൽ 50ഉം ഏപ്രിലിൽ പത്ത് രൂപയും കൂട്ടിയിരുന്നു.
വാണിജ്യ സിലിണ്ടറിനും വില കൂട്ടിയതോടെ ഹോട്ടലുകളും കൂടുതൽ പ്രതിസന്ധിയിലായി. 80 രൂപ കൂടിയതോടെ വാണിജ്യ സിലിണ്ടർ വില 1550 രൂപയിലെത്തി. ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ചെറുകിട ഹോട്ടലുകളെല്ലാം പതുക്കെ സജീവമായി വരുന്നതിനിടെയാണ് വില വർദ്ധന. നിലവിലെ വരുമാനം കൊണ്ട് തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ പോലും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഹോട്ടലുടമകൾ.
ഒരു സിലിണ്ടർ രണ്ട് ദിവസമാണ് പരമാവധി ഉപയോഗിക്കുക. കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണമുള്ളതിനാൽ വരുമാനം വളരെ കുറവാണ്. ഇതിനൊപ്പം ഗ്യാസ് വില കൂടിയതോടെ വലിയ പ്രതിസന്ധിയാകും.
-ബാബു, ഹോട്ടലുടമ, സുൽത്താൻപേട്ട.
കൊവിഡ് പ്രതിസന്ധിക്കിടെ നിലവിലെ നിത്യോപയോഗ സാധന വിലക്കയറ്റം കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ചു. ഒരു സിലിണ്ടർ ഒരു മാസമാണ് ഉപയോഗിക്കുക. ഇത്തരത്തിൽ വില കൂടിയാൽ അടുപ്പ് കൂടി ഉപയോഗിക്കേണ്ടി വരും,
-ദേവകി, വീട്ടമ്മ, കുനിശേരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |