വടക്കഞ്ചേരി: കണ്ണമ്പ്രയുടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ പുകഞ്ഞു നിൽക്കുന്ന റൈസ് പാർക്ക് സ്ഥലം ഏറ്റെടുക്കൽ വിവാദം സംസ്ഥാന ശ്രദ്ധയിലേക്ക്. പ്രാദേശിക നേതൃത്വത്തിന്റെ അറിവില്ലാതെ കൊണ്ടുവരാനിരുന്ന പദ്ധതിയിലെ അഴിമതി ഉദ്യോഗസ്ഥരുടെ തലയിൽ മാത്രം കെട്ടിവച്ചു തലയൂരാൻ സി.പി.എം ശ്രമിക്കുന്നതിനിടെയാണ് വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ഇടപെടൽ.
മുൻ മന്ത്രി വി.സി. കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ കോൺഗ്രസ് വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. വിവരാവകാശ പ്രവർത്തകൻ കൂടിയായ ജോൺ മങ്ങോടിന്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച ആധികാരിക രേഖകൾ തയ്യാറാക്കി കോടതിയെ സമീപിക്കാനും ഒരുങ്ങുന്നുണ്ട്. വരുംദിവസങ്ങളിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പ്രതിപക്ഷ പാർട്ടികൾ കടക്കുമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രദേശം സന്ദർശിക്കാനും വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി അഴിമതിക്ക് സമാനമായി വിഷയം ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അറിയുന്നു. ഇതിനിടെ യുവമോർച്ച തരൂർ മണ്ഡലം കമ്മിറ്റി സമഗ്രാന്വേഷണം ആവശ്യപ്പെട്ടു വിജിലൻസിന് പരാതി നൽകി.
ബാങ്കുകളുടെ കൺസോർഷ്യം തുടങ്ങാനിരുന്ന റൈസ് പാർക്കിന് സ്ഥലമേറ്റെടുക്കാനായി ഇടനില നിന്ന ചില നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും വൻതുക കമ്മിഷൻ ലഭിച്ചുവെന്ന ആരോപണം പാർട്ടി തലത്തിൽ അന്വേഷണം നടത്തി ഒതുക്കാനുള്ള ശ്രമം പുറത്തായതോടെയാണ് രണ്ട് കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് പുറത്തുവന്നത്.
കണ്ണമ്പ്ര കേന്ദ്രീകരിച്ചുള്ള ജില്ല പഞ്ചായത്ത് അംഗത്തെയും ചില ബന്ധുക്കളെയും ലക്ഷ്യമിട്ടുള്ള പാർട്ടിക്കകത്തെ കരുനീക്കങ്ങളാണ് വാർത്തയ്ക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്. സി.പി.എമ്മിനകത്ത് തന്നെ സംസ്ഥാനതലത്തിൽ വിഷയം ചർച്ചയ്ക്ക് വന്നത് ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |