പാലക്കാട്: കൊവിഡ് വ്യാപനം മൂലം ആഘോഷങ്ങൾ, പൊതുപരിപാടികൾ, ഉത്സവങ്ങൾ എന്നിവയ്ക്ക് പൂട്ടുവീണതോടെ ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ മേഖല പ്രതിസന്ധിയിൽ. കൊവിഡ് ഒന്നാം തരംഗത്തിൽ നിന്ന് കരകയറുന്നതിനിടെയാണ് രണ്ടാംവരവ് വീണ്ടും പ്രതിസന്ധിയിലാക്കിയത്. ജില്ലയിലെ ആകെ 10000 തൊഴിലാളികളാണുള്ളത്. ഇതിൽ ഭൂരിഭാഗം തൊഴിലാളികളും ദുരിതത്തിലാണ്. ഓരോ പരിപാടികളിൽ നിന്നും കിട്ടുന്ന ദിവസക്കൂലി കൊണ്ടാണ് മേഖലയിലെ തൊഴിലാളികൾ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്.
രണ്ടാംതരംഗം രൂക്ഷമായതോടെ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സ്റ്റേജ് പരിപാടികളിൽ നിന്ന് ലഭിക്കാറുള്ള വരുമാനം ഇവർക്ക് നഷ്ടമായി. പരിപാടികൾ ഇല്ലാതായതോടെ ഉപകരണങ്ങളെല്ലാം നശിക്കുന്ന അവസ്ഥയാണെന്ന് മേഖലയിലുള്ളവർ പറയുന്നു. വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങിയ പലരും നിലവിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ദുരിതത്തിലാണ്. ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ജനറേറ്റർ, വാഹനങ്ങൾ എന്നിവ മാസങ്ങളോളം ഉപയോഗിക്കാതായതോടെ പലതും തകരാറിലായി.
കൂടാതെ നിലവിലെ ഡീസൽ വില വർദ്ധനവിൽ ജനറേറ്റർ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ തന്നെ 1200 രൂപയോളം വേണം. ഇവ കേടാകാതിരിക്കാൻ ഇടയ്ക്ക് പ്രവർത്തിപ്പിക്കുകയും വേണം. ഇത്തരം പ്രതിസന്ധികൾമൂലം ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ നടത്താൻ അനുവാദം നൽകണമെന്നാണ് തൊഴിലാളികളുടെയും ഉടമകളുടെയും ആവശ്യം.
-കൊവിഡ് മൂലം ദുരിതത്തിലായ മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണം. പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്ത് ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു. ജനറേറ്റർ വാഹനങ്ങളും മറ്റും കൊണ്ടുപോകുന്നതിന് വാങ്ങിയ വാഹനങ്ങളുടെ നികുതിയും ഇൻഷ്വറൻസും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ദുരിതം കാരണം തൊഴിലാളികളിൽ പലരും മറ്റു തൊഴിൽ തേടി പോയി. മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
- കെ.എം.അബ്ദുൾ ഗഫൂർ, ജില്ലാ പ്രസിഡന്റ്, ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോ. ഒഫ് കേരള,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |