പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് അദ്ധ്യയനം ഓൺലൈനായതോടെ രണ്ടു വർഷമായി കട്ടപ്പുറത്തായ സ്കൂൾ ബസുകൾ നശിച്ചു തുടങ്ങി. കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ നിറുത്തിയിട്ട ബസുകളുടെ അകമെല്ലാം പൊടിയും തുരുമ്പും പിടിച്ച് നശിക്കുകയാണ്. എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ചും പി.ടി.എയുടെയും സഹായത്തോടെയാണ് സർക്കാർ സ്‌കൂളുകൾ ബസുകൾ വാങ്ങിയിരിക്കുന്നത്.
ജനപ്രതിനിധകളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഏറ്റുവാങ്ങി സ്കൂളുകൾക്ക് കൈമാറിയാൽ പിന്നെ പൂർണ ഉത്തരവാദിത്വവും സംരക്ഷണച്ചുമതലയും പി.ടി.എ ഉൾപ്പെടെയുള്ള സ്‌കൂൾ അധികൃതർക്കാണ്. സ്‌കൂളുകൾ അടച്ചതോടെ പി.ടി.എകൾക്കും വരുമാനമാർഗം ഇല്ലാതായി. ബസുകളുടെ പരിപാലനത്തിനായി പ്രത്യേക ഫണ്ട് ഇല്ലാത്തതിനാൽ സ്കൂൾ തുറക്കുമ്പോൾ നന്നാക്കാമെന്ന് കരുതി നിലവിൽ ഷെഡ്ഡിൽ തന്നെ നിറുത്തിയിട്ടിരിക്കുകയാണ്.
ചില സ്കൂളുകൾക്ക് ബസ് നിറുത്തിയിടാൻ ഷെഡ് പോലുമില്ലാത്ത അവസ്ഥയാണ്. ഇത്തരം ബസുകളാണ് മഴയും വെയിലുമേറ്റ് കൂടുതൽ മോശമായത്. സ്‌കൂളുകളിൽ സ്ഥല സൗകര്യമുള്ള ബസുകളും അനക്കമില്ലാതെ രണ്ടു വർഷത്തോളം നിറുത്തിയിട്ടതിനാൽ ബാറ്ററി, ടയർ എന്നിവയും നശിച്ചു തുടങ്ങി.
ദുരിതത്തിലായി ഡ്രൈവർമാർ
സ്കൂളുകൾ അടച്ചതോടെ രണ്ടു വർഷത്തോളമായി വരുമാനം ഇല്ലാതെ ഡ്രൈവർമാരിൽ പലരും ദുരിതത്തിലാണ്. മിക്കവരും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മറ്റ് ജോലികൾക്ക് പോയിത്തുടങ്ങി. ഇതോടെ പല സ്കൂളുകൾക്കും ഇടയ്ക്ക് ബസ് സ്റ്റാർട്ട് ആക്കാൻ പോലും ഡ്രൈവർമാരെ കിട്ടാത്ത അവസ്ഥയുണ്ട്.
നാലുവർഷം മുമ്പാണ് കെ.ഡി.പ്രസേനൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് സ്കൂളിന് ബസ് ലഭ്യമായത്. കൊവിഡ് മൂലം രണ്ടുവർഷത്തോളമായി ഷെഡിൽ നിറുത്തിയിരിക്കുകയാണ്. ആഴ്ചയിൽ രണ്ടുതവണ ഡ്രൈവറുടെ സഹായത്തോടെ സ്റ്റാർട്ട് ആക്കുന്നുണ്ടെങ്കിലും സീറ്റുകൾ ഉൾപ്പെടെ പലതും നശിച്ചുതുടങ്ങി. ഈ വർഷവും സ്കൂൾ തുറന്നില്ലെങ്കിൽ ബസ് നിരത്തിലിറക്കാൻ ഒരുലക്ഷത്തിലധികം രൂപ ചെലവുവരും. ഇതിനുള്ള ഫണ്ട് പി.ടി.എ അംഗങ്ങളോട് ആലോചിച്ച് കണ്ടെത്തണം.
- കെ. റെജീന, പ്രധാന അദ്ധ്യാപിക ഇൻ ചാർജ്, ജി.യു.പി.എസ് കണ്ണംമ്പുള്ളി, കുനിശ്ശേരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |