വടക്കഞ്ചേരി: അണക്കപ്പാറയ്ക്കടുത്ത് വഴുവക്കോട് ചെറുതൊടികയിൽ രാജുവിന്റെ വീട്ടുമുറ്റത്തുണ്ടൊരു കൗതുകം. വീട്ടുമുറ്റത്ത് കുലച്ചുനിൽക്കുന്ന തെങ്ങാണ് കൗതുകവസ്തു. ഈന്തപ്പഴം പോലെ നിൽക്കുന്ന തെങ്ങിൻ കുലകൾ കണ്ടാൽ ആരുമൊന്ന് അമ്പരക്കും.
ഓരോ കുലയിലും തിങ്ങിനിറഞ്ഞാണ് മച്ചിങ്ങയുടെ നിൽപ്പ്. എത്രയുണ്ടെന്ന് എണ്ണാനാകില്ല, അത്രയധികമുണ്ട് നാളികേര കുഞ്ഞൻമാർ. ചില കുലകളിൽ ഏതാനും മച്ചിങ്ങ വലുതായി നാളികേര രൂപമാകുന്നുണ്ട്. വെട്ടി നോക്കിയപ്പോഴും ഉളളിൽ കാമ്പുണ്ട്. തെങ്ങിന് അറിവും പക്വതയുമാകുമ്പോൾ നല്ല നാളികേരം ഉണ്ടാകാൻ തുടങ്ങുമെന്നാണ് രാജുവിന്റെ പ്രതീക്ഷ.
കോട്ടയം പൂവരണിയിൽ നിന്നാണ് തെങ്ങിൻ തൈ കൊണ്ടുവന്ന് നട്ടത്. ഇപ്പോൾ ആറ് വയസായ തെങ്ങ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ കായ്ച്ചിരുന്നു. തുടക്കത്തിലെ വീട്ടുകാർക്ക് കുലകളിൽ കൗതുകം തോന്നിയിരുന്നു. ഇതേ സ്വഭാവം കാണിച്ച മറ്റൊരു തെങ്ങും തൊട്ടടുത്തുണ്ടായിരുന്നെങ്കിലും മുറിച്ചു.
ഈ തെങ്ങിനെ ഉപേക്ഷിക്കാൻ തനിക്ക് മനസ് വന്നിരുന്നില്ലെന്ന് രാജു പറയുന്നു. കുറച്ചു വർഷം കൂടി നോക്കട്ടെ എന്ന ചിന്തയിലായിരുന്നു. വീട്ടുമുറ്റത്തെ മറ്റൊരു കൗതുകമായി അലങ്കാര പൈനാപ്പിൾ ചെടി കൂടിയുണ്ട്. വള്ളിച്ചെടി പോലെയുള്ള ഇതിൽ പൂവിനു പകരം കുഞ്ഞു പൈനാപ്പിളാണ് വളരുന്നത്. മറ്റു ചെടികൾക്കിടയിൽ വ്യത്യസ്തനാണ് ഈ അലങ്കാര പൈനാപ്പിൾ ചെടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |