കൊല്ലങ്കോട് / നെന്മാറ: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും നടത്തിയ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാത. ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി ഈ അന്തർ സംസ്ഥാന പാതയെ വികസിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ദേശീയപാത 544ലെ വടക്കഞ്ചേരി മംഗലത്ത് നിന്ന് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്ക് പോകുന്ന പാതയാണിത്. മുടപ്പല്ലൂർ, ചിറ്റിലഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദാപുരം തുടങ്ങിയ ചെറുനഗരങ്ങളുടെ വളർച്ചയ്ക്കും ഈ വികസനം വഴിവയ്ക്കും.
2007ൽ സംസ്ഥാന പാതയായി ഇത് ഉയർത്തിയിരുന്നു. 2010ൽ നിർമ്മാണം നടക്കുമ്പോൾ ചിലയിടങ്ങളിൽ മാത്രം പ്രവൃത്തികൾ നടത്താനാണ് കഴിഞ്ഞിരുന്നത്. ഫണ്ട് അപര്യാപ്തതയെ തുടർന്നാണിത്.
സംസ്ഥാന പാതയാക്കാൻ തുനിഞ്ഞ് ദേശീയപാതയായി
വിവിധ ഏജൻസികൾ സർവേ നടത്തി അലൈൻമെന്റ് നിർണയിച്ച് സംസ്ഥാന പാതയാക്കുന്നതിന് റിപ്പോർട്ട് നൽകിയിരുന്നു. നെൻമാറ, കൊല്ലങ്കോട് നഗരങ്ങളിൽ ബൈപ്പാസ് നിർമ്മാണത്തിനും ശുപാർശയുണ്ടായിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കാനോ നിർമ്മാണം നടത്തുന്നതിനോ സർക്കാരുകൾ തയ്യാറായില്ല. 2016ൽ ബൈപാസുകൾക്ക് ബഡ്ജറ്റിൽ തുക വകയിരുത്തിയെങ്കിലും ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പഠനങ്ങളും റിപ്പോർട്ടും വന്നതോടെ സംസ്ഥാന സർക്കാർ നടപടികൾ നിറുത്തിച്ചു.
ദേശീയപാത അതോറിറ്റിയുടെ സർവേ പ്രകാരം ചിറ്റിലഞ്ചേരി, നെന്മാറ, കൊല്ലങ്കോട് എന്നിവിടങ്ങളിൽ ബൈപ്പാസിനും കുമ്പളക്കോട്, ചുള്ളിയാർ മേട്, ഗോവിന്ദാപുരം എന്നിവിടങ്ങളിലെ പാലങ്ങൾ വീതികൂട്ടി പണിയുന്നതും നിർദേശമുണ്ട്. എന്നാൽ മംഗലം പാലം സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പാലം നിർമ്മാണം 2020ൽ ആരംഭിച്ചിട്ടുണ്ട്.
ആശങ്കയൊഴിയാതെ
2007മുതൽ തുടങ്ങിയ സർവേകളിലും പഠനങ്ങളിലും പാതയോരത്തെ താമസക്കാർക്കും സ്ഥലം ഉടമകൾക്കും വ്യാപാര സ്ഥാപന ഉടമകൾക്കും ആശങ്കയുണ്ട്. 40 മീറ്റർ വരെ വീതിയിൽ റോഡ് നിർമ്മിക്കുമെന്ന അഭ്യൂഹങ്ങളും റോഡിന്റെ വീതിയെ കുറിച്ചുള്ള വ്യക്തതക്കുറവുമാണ് ആശങ്കയ്ക്ക് ആധാരം.
ദേശീയപാത നിരത്ത് വിഭാഗവുമായും മറ്റും നിരന്തരം ചർച്ച നടത്തിയെങ്കിലും രൂപരേഖയെക്കുറിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. പാതയോട് ചേർന്ന സ്ഥലങ്ങളിൽ പുതിയ നിർമ്മാണം നടത്താനോ നിലവിലുള്ളവ വിറ്റ് പോകാനോ വഴിയില്ലാതെ പലരും ആശങ്കയിലാണ്. എന്നാലും പുതിയ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് പ്രദേശവാസികൾ കാണുന്നത്.
വ്യാപാര റോഡ്
ദേശീയ പാതയാകുന്നതോടെ പ്രമുഖ വ്യാപാര കേന്ദ്രമായ പൊള്ളാച്ചിയിലേക്കും തീർത്ഥാടന കേന്ദ്രമായ പഴനിയിലേക്കും എളുപ്പമാർഗമാകും. ആനമല, പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. മധുര, പഴനി എന്നീ തീർത്ഥാടനകേന്ദ്രങ്ങളിൽ നിന്ന് ഗുരുവായൂരിലേക്കും ശബരിമലയിലേക്കുമുള്ള പ്രധാനപാത കൂടിയായി ഇത് മാറും.
തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ നിന്ന് കേരളത്തിലേക്കുള്ള പ്രധാന ചരക്കുപാതയാകുന്നതോടെ പല്ലടം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കോയമ്പത്തൂർ, പാലക്കാട് ചുറ്റിയുള്ള യാത്ര ഒഴിവാക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |