ഭൂഗർഭ ലൈൻ വഴി വൈദ്യുതിയെത്തിക്കാനുള്ള സാദ്ധ്യതാ പഠനത്തിന് തുടക്കം
കൊല്ലങ്കോട്: പറമ്പിക്കുളത്തെ അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി, കച്ചത്തോട്, കുരിയാർകുറ്റി ആദിവാസി കോളനികളിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള സാദ്ധ്യതാ പഠനത്തിന് തുടക്കമായി. കോളനി നിവാസികളുടെ അഭ്യർത്ഥനയെ തുടർന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക് സാദ്ധ്യതാ പഠനത്തിനത്തിനായി കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കെ.എസ്.ഇ.ബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.കെ.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം വനപാതയിലൂടെ പരിശോധന നടത്തി.
ചിറ്റൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ കെ.സുചിത്ര, കൊല്ലങ്കോട് സബ് ഡിവിഷൻ അസി.എക്‌സി എൻജിനിയർ എം.കെ.സുരേഷ്‌കുമാർ, മുതലമട സെക്ഷൻ അസി എൻജിനീയർ കെ.ബാബു, സബ് എൻജിനീയർ ഇ.കെ.കൃഷ്ണദാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പഠനം നടത്തിയശേഷം റിപ്പോർട്ട് ജില്ലാ കളക്ടർക്കും വൈദ്യുതിവകുപ്പിനും കൈമാറും. തുടർന്ന് വനംവകുപ്പിന്റെ അനുമതിക്കായി വകുപ്പുതല ചർച്ചകളും നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
തമിഴ്‌നാട് സേത്തുമടയിൽ നിന്നും തേക്കടി പാതയുടെ വശങ്ങളിലൂടെ ഭൂഗർഭ ലൈൻ വഴി അല്ലിമൂപ്പൻ കോളനിയിലേക്ക് വൈദ്യുതിയെത്തിക്കാനാകും. എന്നാൽ, പദ്ധതിക്ക് തമിഴ്‌നാട് സർക്കാറിന്റെയും വൈദ്യുതി - വനംവകുപ്പുകളുടെയും അനുമതി നേടിയെടുക്കുകയെന്നത് ശ്രമകരമാണ്. ഈ സാഹചര്യത്തിലാണ് കോളനികളിലേക്ക് കേരളത്തിലൂടെ തന്നെ വൈദ്യുതിയെത്തിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കുന്നത്. അല്ലിമൂപ്പൻ കോളനിയിൽ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് മറ്റ് കോളനികളിലേക്ക് ഗാർഹിക കണക്ഷനുകൾ നൽകാനാണ് ആലോചന. അല്ലിമൂപ്പൻ കോളനിയിൽ 82, മുപ്പതേക്കർ 65, ഓവമ്പാടി 24, കച്ചക്കോട് 11, കുരിയാർകുറ്റി 71 വീടുകളുണ്ട്.
2017 ജനുവരിയിൽ അല്ലിമൂപ്പൻ, മുപ്പതേക്കർ കോളനികൾക്ക് സമീപം സൗരോർജ്ജ വൈദ്യുതി പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി വിതരണം നടത്തിയെങ്കിലും പലകാരണങ്ങൾകൊണ്ട് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെയാണ് ഭൂഗർഭ വൈദ്യുതി ലൈനിനുള്ള ആലോചനകൾക്ക് തുടക്കമായത്. കെ.ബാബു എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വൈദ്യുതി ലൈനിടാനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലായാൽ കോളനിയിലെ വിദ്യാർത്ഥികളുടെ പഠനസൗകര്യം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |