പാലക്കാട്: വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'കനൽ' സ്ത്രീസുരക്ഷ കർമ്മപരിപാടികൾക്ക് ജില്ലയിൽ തുടക്കം. സ്ത്രീസുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, ഗാർഹിക, സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീകളെ ചെറുക്കാൻ ശാക്തീകരിക്കുക, കലാലയങ്ങൾ കേന്ദ്രീകരിച്ച് ജെൻഡർ അവബോധ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് കർമ്മപരിപാടിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കുള്ള ജെൻഡർ അവബോധ കാമ്പയിൻ ആരംഭിച്ചു. വിദ്യാർത്ഥികളെ നല്ല യുവാക്കളും യുവതികളുമായി വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ കോളേജുകളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കുമായി ഒരു വർഷം നീളുന്ന കാമ്പയിൻ നടത്തുന്നത്.
ടെക്നിക്കൽ കോളേജ്, പ്രൊഫഷണൽ കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ക്ലാസ് നൽകുന്നത്. കൊവിഡ് സാഹചര്യത്തിൽ പ്രത്യേക പരിശീലനം ലഭിച്ച പത്ത് മാസ്റ്റർ ജെൻഡർ റിസോഴ്സ് ട്രെയിനേഴ്സ് ഓൺലൈൻ വഴിയാണ് ക്ലാസുകൾ. ജെൻഡർ ഇൻ ലോ, ജെൻഡർ ഇൻ റിലേഷൻഷിപ്പ് എന്നീ വിഷയങ്ങളിലാണ് ക്ലാസ് നൽകുന്നത്.
ഒരു ലക്ഷത്തോളം പോസ്റ്ററുകളും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പതിക്കും. ജില്ലയിൽ സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകൾക്കു മുന്നിലും പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലായി പൊതുയിടങ്ങളിലും പോസ്റ്റർ പതിക്കും. കനൽ എന്ന പേരിൽ 30 സെക്കൻഡ് വീഡിയോയും വിവിധ വിവിധ സ്ത്രീസുരക്ഷാ പദ്ധതികളെകുറിച്ച് 'പറയാം പരിഹരിക്കാം' എന്നപേരിൽ കൈപ്പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്.
- ഗവ. ടെക്നിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കാണ് ക്ലാസ് ആരംഭിച്ചത്. ഇതുവരെ എട്ട് കോളേജുകളിലായി 700 വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി. ഈ ആഴ്ചയോടെ ടെക്നിക്കൽ കോളേജുകളിലെ ക്ലാസ് അവസാനിക്കും. വിദ്യാർത്ഥികളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇടവേളകളോടെ മൂന്ന് മണിക്കൂറാണ് ക്ലാസ്. വിദ്യാർത്ഥികൾക്ക് സംശയനിവാരണത്തിനുള്ള സമയവുമുണ്ട്. ഒരു ബാച്ചിൽ നൂറു വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തുക.
- ജി.പി. അഷ്മിത, ജില്ലാ കോ- ഓർഡിനേറ്റർ, മഹിളാ ശക്തി കേന്ദ്ര, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |