ചെർപ്പുളശ്ശേരി: അത്യാധുനിക രീതിയിൽ നവീകരിച്ച വെള്ളിനേഴി പഞ്ചായത്തിലെ തിരുനാരായണപുരം ഉത്രത്തിൽകാവ് ക്ഷേത്രക്കുളത്തിന്റെ തുടർ വികസന പ്രവർത്തനങ്ങൾക്ക് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് പി. മമ്മിക്കുട്ടി എം.എൽ.എ. ഡി.പി.ആർ തയ്യാറാക്കാൻ പഞ്ചായത്തിനും, വകുപ്പ് അധികൃതർക്കും നിർദേശം നൽകി.
നിലവിൽ ഒരു കോടിയോളം രൂപ ചെലവിലാണ് കുളം പുനരുദ്ധാരണ പ്രവർത്തനം നടത്തിയത്. മുൻ എം.എൽ.എ: പി.കെ. ശശിയുടെ ഇടപെടലിലൂടെയാണ് നബാർഡ് സഹായത്തോടെ കൃഷിവകുപ്പിന് കീഴിൽ കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഈ പദ്ധതി പൂർത്തീകരിച്ചത്. 45 മീറ്റർ വീതിയിലും, 45 മീറ്റർ നീളത്തിലുമാണ് നാലു വശവും കരിങ്കൽ ഭിത്തി കെട്ടി നവീകരിച്ചത്. ആറര മീറ്റർ താഴ്ചയുള്ള കുളത്തിന് മൂന്നു വശത്തും കുളിക്കാനുള്ള സൗകര്യത്തിനായി കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്.
വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പരമേശ്വരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. പ്രജീഷ് കുമാർ, വി.എം. ഗോപാലകൃഷ്ണൻ, പി.കെ. ശശിധരൻ, പി. പ്രകാശൻ, എം. രാജമണി, ടി. ദിനേശൻ, രമേശ് തുടങ്ങിയവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.
കുളത്തിന്റെ നാല് ഭാഗവും ഇന്റർലോക്ക് വിരിച്ച് നടപ്പാത നിർമ്മിക്കൽ
സ്റ്റീൽ ഫാബ്രിക്കേഷൻ ഉപയോഗിച്ച് ചുറ്റുഭാഗവും ഗ്രിൽ സ്ഥാപിക്കൽ,
എട്ട് സൗരോർജ്ജ വിളക്കുകൾ സ്ഥാപിക്കൽ
കുളത്തിനോട് ചേർന്നുള്ള സ്ഥലം സംരക്ഷണഭിത്തി കെട്ടൽ
വയോസൗഹൃദ ഇരിപ്പിടങ്ങൾ തയ്യാറാക്കൽ
പ്രവർത്തനങ്ങളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി കൃഷി വകുപ്പിൽ നിന്ന് അംഗീകാരം വാങ്ങി ഈ വർഷാവസാനം പ്രവൃത്തികൾ നടത്താനാണ് ധാരണ.
- പി. മമ്മിക്കുട്ടി എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |