പാലക്കാട്: കൊവിഡ് കണക്കുകൾ വർദ്ധിക്കുന്നുന്നത് ആശങ്കയുണ്ടാക്കുന്നതോടൊപ്പം മൂന്നാംതരംഗത്തെ നേരിടാൻ ജില്ല സജ്ജം. ആശുപത്രികളിൽ അധിക കിടക്കകളും കൂടുതൽ ഓക്‌സിജൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ആകെ 7608 കിടക്കകൾ കൊവിഡ് ബാധിതർക്കായി നീക്കിവച്ചിട്ടുണ്ട്. സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ 5951 കിടക്കകളും സ്വകാര്യ ആശുപത്രികളിൽ 1657 കിടക്കകളുമുണ്ട്. ഇതിൽ 597 ഓക്‌സിജൻ ബെഡുകളുമുണ്ട്.
മാങ്ങോട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലുമാണ് ബെഡുകളുള്ളത്. 329 ഐ.സി.യു ബെഡുകളുകളുണ്ട്. ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് ബെഡുകൾ. 109 വെന്റിലേറ്ററുകളും മൂന്നാം തരംഗം നേരിടാൻ ക്രമീകരിച്ചിട്ടുണ്ട്.
രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ വാക്‌സിനേഷനും വേഗത്തിലാക്കാനും ശ്രമം പുരോഗമിക്കുന്നു. രണ്ടാംതരംഗം മുതൽ ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്‌സിജൻ വാർ റൂമുണ്ട്. കഞ്ചിക്കോട് കിൻഫ്ര, ജില്ലാ ആശുപത്രി, പ്ലാച്ചിമട, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, അഗളി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ദ്രവീകൃത ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചാണ് വിതരണം സുഗമമാക്കുന്നത്. കഞ്ചിക്കോട്, വടക്കഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ കമ്പനികളിൽ നിന്നുള്ള ഓക്‌സിജനാണ് നിലവിൽ വിതരണം ചെയ്യുന്നത്.
ഓക്‌സിജൻ വിതരണത്തിനായി 2320 സിലിണ്ടർ ഉപയോഗിച്ചു. 830 സിലിണ്ടർ വിവിധ വ്യവസായ ശാലകളിൽ നിന്ന് ശേഖരിച്ചായിരുന്നു വിതരണം. ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ദിവസേന 190 സിലിണ്ടർ നിറയ്ക്കാൻ കഴിയുന്ന രീതിയിലാണ് പ്ലാന്റ് സ്ഥാപിക്കുക.
- ജില്ലയിൽ ഇതുവരെ10,01,947 പേർ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. ഇതിൽ 1,86,240 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,72,941 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 1385 പേരാണ്. 21.83 ശതമാനമാണ് ശരാശരി രോഗ സ്ഥിരീകരണ നിരക്ക്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12,110 ആയി. ഇതിൽ 2507 പേരാണ് ആശുപത്രികളിലുള്ളത്. ഇതിൽ വിവിധ സർക്കാർ ആശുപത്രികളിൽ 2157 പേരും സ്വകാര്യ ആശുപത്രികളിൽ 350 പേരുമാണ് ചികിത്സയിലുള്ളത്. 9603 പേർ വീടുകളിലാണ് ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |