ചെർപ്പുളശ്ശേരി: മഴക്കാലമായതോടെ നഗരസഭാ പരിധിയിൽ വർധിച്ചു വരുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിന് പരിഹാരമായി ജൈവലായനി വിതരണം തുടങ്ങി. ആദ്യഘട്ടത്തിൽ 300 വീടുകളിലേക്കാണ് നഗരസഭയുടെ നേതൃത്വത്തിൽ ജൈവ ലായനി വിതരണം ചെയ്തത്. നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ സഫ്‌ന പാറക്കൽ അദ്ധ്യക്ഷയായി.
നാലു വർഷത്തോളമായി നഗരസഭാ പരിധിയിൽ ഒച്ച് ശല്യം രൂക്ഷമാണ്. മഴക്കാലമായാൽ ഇത് വ്യാപിക്കും. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്, ഗവ. ഹൈസ്‌കൂൾ, നഗരസഭാ കാര്യാലയത്തിന് സമീപത്തെ മാലിന്യ നിക്ഷേപ യാർഡ് എന്നിവിടങ്ങളിലെല്ലാം ഒച്ചുശല്യമുണ്ട്.
പൊതു ഇടങ്ങളിലെ ഒച്ചുശല്യം നിയന്ത്രിക്കാനാവശ്യമായ നടപടികളും ആരംഭിച്ചതായി നഗരസഭ അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. വിഷ്ണു, പൊതുമരാമത്തു സ്ഥിരം സമിതി അദ്ധ്യക്ഷ മിനി എന്നിവരും പങ്കെടുത്തു.
ഒച്ചിനെ തുരത്താൻ ലായനി
പുകയില കഷായവും തുരിശും ചേർത്താണ് ജൈവ ലായനി നിർമിച്ചിരിക്കുന്നത്. ഒരു ലിറ്റർ ബോട്ടിലുകളിലാക്കിയാണ് ലായനി വിതരണം ചെയ്തത്. ഒച്ചുകൾക്ക് മീതെ സ്‌പ്രൈ ചെയ്താൽ ഇവ നശിച്ച് പോവും. ബ്ലീച്ചിംഗ് പൗഡർ ലായനിയും വെളുത്തുള്ളി മിശ്രിതവും തിളപ്പിച്ച കാപ്പിപ്പൊടിയുമെല്ലാം ഒച്ചകളെ നശിപ്പിക്കാൻ ഫലപ്രദമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |