ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ മപ്പാട്ടുകര, പുറമത്ര ഭാഗങ്ങളിൽ പേപ്പട്ടിയുടെ ആക്രമണം വ്യാപകം. കഴിഞ്ഞ ദിവസം രാവിലെ കമ്പംതൊടി ഭാഗത്താണ് ആദ്യം പേപ്പട്ടി അക്രമണം നടത്തിയത്. തുടർന്ന് മപ്പാട്ടുകര, പുറമത്ര ഭാഗത്തെത്തിയ പേപ്പട്ടി ബൈക്കിൽ പോകുന്നവരെ ഉൾപ്പെടെ വഴിയിൽ കണ്ടവരെയെല്ലാം അക്രമിച്ചു. ഇതോടെ മണിക്കൂറുകളോളം ആളുകൾ പരിഭ്രാന്തിയിലായി.
പടവു പണിക്കാരനായ പുറമത്ര കളത്തിൽപടി മണികണ്ഠൻ, പൊക്കളച്ചി പറമ്പിൽ നസീമ, മകൻ ആഷിക്, വള്ളിയിൽ അബ്ദുറഹ്മാൻ, മകൾ റിൻഷാന, ചെമ്മല മുസ്തഫ എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഇവർ മഞ്ചേരി, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലായി ചികിത്സ തേടി. മനക്കത്തൊടി പുലവന്റെ കന്നുകാലിയെ ഉൾപ്പെടെ നിരവധി വളർത്തു മൃഗങ്ങൾക്കും മറ്റ് തെരുവ് നായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റതായി നാട്ടുകാർ പറഞ്ഞു. ഇതോടെ പ്രദേശത്തുള്ളവർ ഏറെ ആശങ്കയിലാണ്.
രാവിലെ ഇറങ്ങിയ പേപ്പട്ടിയെ വൈകീട്ട് അഞ്ച് മണിയോടെയാണ് നാട്ടുകാർ കീഴ്‌പ്പെടുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് വി. രമണിയും, വാർഡ് അംഗങ്ങളും സ്ഥലം സന്ദർശിച്ചു. തെരുവ് നായ്ക്കളുടെ ശല്യം തടയാൻ ശക്തമായ നടപടി ഉടൻ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |