നെന്മാറ: വിത്തനശ്ശേരിയിലെ വി.എഫ്.പി.സികെയിൽ (വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്‌സ് പ്രമോഷൻ കൗൺസിൽ ഒഫ് കേരള) വിപണനം സജീവമാകുമ്പോൾ പച്ചക്കറി കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർക്കും ആശ്വാസം. കൃഷിയിറക്കുമ്പോൾ മഴ വിട്ടുനിന്നത് അദ്ധ്വാനം വർദ്ധിപ്പിച്ചെങ്കിലും വിളവെടുക്കാനായപ്പോൾ പാവലിന് 40 രൂപ വരെ ലഭിക്കുന്നത് ആശ്വാസമാകുന്നു.
പടവലം, പീച്ചിൽ, പയർ, കോവക്ക, കുമ്പളം, മത്തൻ, പീച്ചിങ്ങ, മുളക്, വെണ്ട, വഴുതന എന്നിവയാണ് ഇവിടെ പ്രധാനമായും വിപണനം ചെയ്യുന്നത്. ഗുണമേന്മയേറിയ അരിമുളക് എന്ന വെള്ളമുളക് വിത്തനശ്ശേരിയിലെ പേരുകേട്ട ഇനമാണ്. സീസൺ ആരംഭത്തിൽ ഇതിന് കിലോയ്ക്ക് 400രൂപ ലഭിച്ചിരുന്നു. 15 മുതൽ 25 വരെ പച്ചക്കറിക്കൃഷി ചെയ്യുന്ന കർഷകരുള്ള 11 ഗ്രൂപ്പുകളിലായി മുന്നൂറിലധികം കർഷകർ വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതിയിലുണ്ട്.
സംഘത്തിൽ അംഗങ്ങളല്ലാത്ത 80ലേറെ കർഷകരും ഇവിടെ കാർഷിക ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് മറ്റു ജില്ലകളിലേക്ക് പച്ചക്കറി എടുക്കാൻ വരുന്ന വാഹനങ്ങളുടെ കുറവ് കർഷകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുരോഗതിയുണ്ടെന്നാണ് കർഷകപക്ഷം.
വിത്തിനശ്ശേരി സ്വാശ്രയ കർഷക സമിതിയിലെത്തിയാൽ മൊത്തക്കച്ചവടക്കാരനായാലും സാധാരണ ഉപഭോക്താവായാലും ഒരേ വിലയ്ക്ക് പച്ചക്കറി ലഭിക്കുമെന്നതാണ് പ്രത്യേകത. വിൽക്കുന്ന വിലയുടെ 5% സ്വാശ്രയകർഷക സമിതിയിലേക്ക് നൽകണം. ബാക്കി സംഖ്യ വിറ്റതിന്റെ രണ്ടാമത്തെ ദിവസം കർഷകർക്ക് നൽകും. സമിതി ഈടാക്കുന്ന കമ്മിഷനിൽ നിന്നും കർഷകരുടെ ഉത്സവബത്തയായും ഓഫീസ് ചെലവുകൾക്കുമായി മാറ്റിവയ്ക്കും.
വെള്ളറ രാജൻ പ്രസിഡന്റായുള്ള വിത്തനശ്ശേരി സ്വാശ്രയ കർഷക സമിതിയിൽ മറ്റു 15 കാര്യനിർവഹണ അംഗങ്ങളുമുണ്ട്. അയിലൂർ, പുത്തൻ തറയിൽ പ്രവർത്തിക്കുന്ന ഒരു ശാഖ കൂടിയുണ്ട്. 2019 - 2020 വർഷം 855 ടൺ പച്ചക്കറികളാണ് വിപണനം നടന്നത്. 2020- 21ൽ കഴിഞ്ഞദിവസം വരെ 926 ടൺ പച്ചക്കറികൾ വിപണനം നടത്തി. എല്ലാ ജില്ലകളിലേക്കും ഇവിടെനിന്നും പച്ചക്കറി പോകുന്നുണ്ട്. ഞായറാഴ്ച മിക്ക മാർക്കറ്റുകളും അവധിദിനമായതിനാൽ ശനിയാഴ്ചകളിൽ വിത്തനശ്ശേരി സ്വാശ്രയ വിപണിക്ക് അവധിയാണ്. ഞായർ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് പ്രവൃത്തിദിവസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |