ശ്രീകൃഷ്ണപുരം: ഓണക്കാലത്തെ വരവേറ്റ് പാലക്കാടൻ കരിമ്പനകളിൽ കൂടൊരുക്കി ഓലഞ്ഞാലിക്കുരുവികൾ. നെൽപ്പാടങ്ങളിൽ കൊയ്ത്തുകാലമായതോടെയാണ് സമീപ പ്രദേശങ്ങളിലെ പനകളിലും വലിയ തെങ്ങുകളിലും ഓലഞ്ഞാലിക്കൂടുകൾ സജീവമാവുന്നത്. വയൽവരമ്പിൽ കരിമ്പനകളിലെ ഓലകളുടെ അറ്റത്ത് കുരുവിക്കൂടുകൾ തൂങ്ങിയാടുന്നത് മനംകുളിർക്കും കാഴ്ചയാണ്. ഒറ്റപ്പാലത്ത് പനമണ്ണ, ചളവറ, വാണിയംകുളം പ്രദേശങ്ങളിലെ പാടങ്ങൾക്ക് സമീപം ഇപ്പോഴും അപൂർവമായെങ്കിലും ഓലഞ്ഞാലി കാഴ്ചകളാകാറുണ്ട്.
ഞാറ് വളർന്നു തുടങ്ങുമ്പോഴാണ് ഇവ വയലിലെത്തുക. പനയോലയും നെല്ലോലയും കീറിയെടുത്ത നാരുകൾക്കൊണ്ട് വയൽവരമ്പുകളിലെ കരിമ്പനകളിൽ കൂട് നെയ്‌തെടുക്കും. ആൺകിളിയാണ് കൂടുപണി തുടങ്ങുക. പകുതിയാവുമ്പോൾ പെൺകിളികളും ഒപ്പംകൂടും. മുട്ടയിട്ട് അടയിരിക്കാനുള്ള അറ നെല്ലോലനാരുകൊണ്ട് നെയ്തുണ്ടാക്കും. കൂട് പൂർണമാകുന്നതിന് മുമ്പേതന്നെ പെൺകിളി മുട്ടയിട്ട് അടയിരുന്നു തുടങ്ങും.
ഒറ്റ അറയുള്ള കൂടുകളാണ് സാധാരണ കാണുക. രണ്ടും മൂന്നും അറകളുള്ള കൂടുകളും അപൂർവമായി കാണാറുണ്ട്. മുകളിലുള്ള അറയിലേക്കുള്ള വഴി അടച്ചനിലയിലാണ് ഉണ്ടാവുക. പെരുമഴയിലും ഓലഞ്ഞാലിക്കുരുവികൾ കൂടൊരുക്കാൻ മുറതെറ്റാതെ നെൽവയലുകളിലെത്തും. വിളവെടുപ്പ് കഴിയുന്നതിനിടയിൽ വിരിഞ്ഞിറങ്ങി, കുഞ്ഞുങ്ങളുമായി ഇവർ കൂടുവിട്ടുപോകും. നാലാഴ്ചയെങ്കിലും എടുക്കും നിർമാണം പൂർത്തിയാക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |