പാലക്കാട്: ഓണക്കാലത്ത് പച്ചക്കറി കർഷകർക്ക് കൈത്താങ്ങായി ഹോർട്ടികോർപ്പ്. ജില്ലയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ് ശേഖരിച്ചത് 1.71 ലക്ഷം കിലോ പച്ചക്കറി. ഇവ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ വഴി വിൽപ്പന നടത്തി.
പാലക്കാട് കാര്യമായി കൃഷിയില്ലാത്ത സവാള പോലെയുള്ള ഇനങ്ങൾ 5,67,64 കിലോ മറ്റിടങ്ങളിൽ നിന്ന് ഓണച്ചന്തകളിലേക്ക് എത്തിച്ചിരുന്നു. പച്ചക്കറികൾ അടിസ്ഥാനവിലയിൽ സംഭരിക്കാനുള്ള സർക്കാരിന്റെ പദ്ധതിപ്രകാരമാണ് ഏറ്റെടുത്തത്.
മുൻവർഷങ്ങളിൽ ഏറ്റെടുത്ത ഉത്പന്നങ്ങളുടെ വില കൃത്യസമയത്ത് വിതരണം ചെയ്യാത്തത് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ ഇത്തവണ തുക ഉടൻ വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഓണക്കാലത്ത് സംഭരിച്ചതിന്റെ വിലയായി നൽകാനുള്ളത് 40.10 ലക്ഷം രൂപയാണ്. താരതമ്യേന നല്ല വിളവ് പച്ചക്കറിക്കു ലഭിച്ചിരുന്നു.
അതിനാൽ ചന്തകളിൽ ആവശ്യമായ മത്തൻ, കുമ്പളം, ചേന, ചേമ്പ്, തേങ്ങ, നേന്ത്രക്കായ, വെണ്ട, കോവയ്ക്ക, പാവയ്ക്ക, ചെറുപഴം, തക്കാളി, വെള്ളരി, കോവയ്ക്ക, മുരിങ്ങയ്ക്ക, പച്ചമുളക് എന്നിവയിൽ ഭൂരിഭാഗവും ഇവിടെ നിന്നുതന്നെ സംഭരിക്കാൻ കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |