വടക്കഞ്ചേരി: സംസ്ഥാനത്ത് പാൽ ഉത്പാദനം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നതിനാൽ മുഴുവൻ ക്ഷീരകർഷകരെയും ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കാൻ കാമ്പയിൻ നടത്തുന്നു. 2007 ഏപ്രിൽ മാസം തുടങ്ങിയ ക്ഷേമനിധി ബോർഡിൽ ഇനിയും ഒരു ലക്ഷത്തിലധികം കർഷകർ അംഗത്വമെടുത്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാമ്പയിൻ ആരംഭിക്കുന്നത്.
നിലവിൽ ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന കർഷകരുടെ ക്ഷേമനിധി വിഹിതമായി പ്രതിമാസം 20 രൂപ ഇടാക്കുന്നുണ്ടെങ്കിലും എല്ലാ കർഷകർക്കും ക്ഷീരസംഘങ്ങൾ വഴി അംഗത്വം നൽകിയിട്ടില്ല. ക്ഷേമനിധി ബോർഡ് ആരംഭിച്ച് 14 വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ 3342 സംഘങ്ങളിൽ നിന്നായി 3,60,907 കർഷകർ മാത്രമാണ് അംഗത്വം എടുത്തിട്ടുള്ളത്. നിലവിൽ 89,327 പേർക്ക് പെൻഷനും, 5528 പേർക്ക് കുടുംബ പെൻഷനും ക്ഷേമനിധി ബോർഡിൽ നിന്ന് നൽകി വരുന്നുണ്ട്. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
പ്രാഥമിക ക്ഷീരസംഘങ്ങളിൽ ഒരു സാമ്പത്തിക വർഷം ചുരുങ്ങിയത് 500 ലിറ്റർ പാൽ അളന്ന കർഷകർക്ക് ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവ സഹിതം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അംഗത്വ ഫീസായി 100 രൂപ നൽകണം. പ്രാഥമികസംഘങ്ങളിൽ പാൽ അളന്നിട്ടും, സംഘത്തിൽ അംഗത്വം ഇല്ലാത്തവർക്കും ക്ഷേമനിധി ബോർഡിൽ അംഗമായി ചേരാം.
ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗത്വമെടുത്ത ശേഷം ഒരുവർഷം ചുരുങ്ങിയത് 500 ലിറ്റർ വീതം അഞ്ചുവർഷം ക്ഷീരസംഘത്തിൽ പാൽ നൽകുകയും, 60 വയസ് പൂർത്തിയായവർക്കുമാണ് പെൻഷൻ ലഭിക്കുക. പ്രതിമാസ പെൻഷനായി 1600 രൂപ വീതം ബാങ്ക് അക്കൗണ്ട് മുഖേന നൽകുന്നത്.
പെൻഷൻ വാങ്ങുന്നതിനിടെ കർഷകൻ മരണപ്പെട്ടാൽ 550 രൂപ കുടുംബ പെൻഷനായി അവകാശിക്ക് നൽകും. കൂടാതെ കർഷകരുടെ പെൺമക്കൾക്ക് വിവാഹ ധനസഹായമായി 5000 രൂപ, മരണാനന്തര ധനസഹായമായി 3000 രൂപ, ചികിത്സ ധനസഹായമായി 2000 രൂപ മുതൽ 15,000 രൂപവരെ, കൊവിഡ് ധനസഹായമായി 5000 രൂപയും നൽകുന്നുണ്ട്.
കൂടാതെ മികച്ച കർഷകർക്ക് ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും പുരസ്‌കാരവും, കർഷകരുടെ മക്കൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, തൊഴിലധിഷ്ഠിത കോഴ്സുകൾ എന്നിവയ്ക്കും ധനസഹായം നൽകുന്നുണ്ട്.
എല്ലാ ക്ഷീരകർഷകരെയും ഉൾപ്പെടുത്തും
ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് പെൻഷനും മറ്റ് ധനസഹായങ്ങളും നൽകുന്നതിനായി തുടങ്ങിയ ക്ഷേമനിധി ബോർഡിൽ ഇപ്പോഴും മുഴുവൻ കർഷകരും അംഗത്വമെടുത്തിട്ടില്ല. ക്ഷേമനിധി ബോർഡിൽ നിന്ന് ധനസഹായം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് അംഗത്വം നൽകുന്നതിനായി കാമ്പയിൻ നടത്തുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ സംഘത്തിൽ അംഗത്വം ലഭിക്കാത്തവർക്ക് കൂടി ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകി കർഷകർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കും.
- അഡ്വ. എൻ. രാജൻ, ചെയർമാൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |