പാലക്കാട്: വിജിലൻസ് പരിശോധനയിൽ വാളയാർ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തിൽ മോട്ടോർ വാഹന ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
പാട്ടാമ്പി സബ് ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വാഹന ഇൻസ്‌പെക്ടർ യു. ബിജുകുമാർ, അസി. മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരായ പൊന്നാനി സബ് ആർ.ടി.ഒ ഓഫീസിലെ പി.സി. അരുൺകുമാർ, കൊടുങ്ങല്ലൂർ സബ് ഓഫീസിലെ ഫിറോസ് ബിൻ ഇസ്മായിൽ, വടക്കാഞ്ചേരി സബ് ഓഫീസിലെ എം.എസ്. ഷബീറലി എന്നിവരയാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്. ഇവർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തിരുന്നു.
ആഗസ്റ്റ് 13നാണ് വാളയാർ ആർ.ടി.ഒ ചെക്ക്‌പോസ്റ്റിൽ നിന്ന് വാക്കി ടോക്കിയും 4000 രൂപയും പിടിച്ചെടുത്തത്. ജൂലായ് 27ന് വിജിലൻസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 1.71 ലക്ഷം രൂപ പിടികൂടിയിരുന്നു. ഈ സമയത്തും ഈ ഉദ്യോഗസ്ഥർ തന്നെയാണ് ജോലിയിൽ ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് നാലു പേരെ സസ്‌പെൻഡ് ചെയ്തത്.
തൃശൂർ മദ്ധ്യമേഖല ഡെപ്യൂട്ടി കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കൈകൂലി ഇടപാടിന് ഏജന്റുമാരുമായി ആശയ വിനിമയം നടത്താനാണ് ഉദ്യോഗസ്ഥർ വാക്കി ടോക്കി ഉപയോഗിച്ചതെന്നു റിപ്പോട്ടിൽ പറയുന്നു. ഓപ്പറേഷൻ ഭ്രഷ്ട് നിർമൂലൻ എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |