നെന്മാറ: കതിർ വന്നുതുടങ്ങിയതും നിറ കതിരുമായ നെൽപ്പാടങ്ങളിൽ ബാക്ടീരിയ മൂലമുള്ള ഓലകരിച്ചിലിനെ തുടർന്ന് ജില്ലയിൽ വ്യാപക കൃഷിനാശം. നിയന്ത്രണ മാർഗങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്ന് കർഷകർ പറയുന്നു.
അയിലൂർ കൃഷിഭവൻ പരിധിയിലെ 150 ലേറെ ഏക്കർ നെൽപ്പാടത്താണ് ഓലകരിച്ചിൽ രൂക്ഷമായിരിക്കുന്നത്. ചെട്ടികുളമ്പ്, മരുതഞ്ചേരി, ആലമ്പള്ളം, ഒറവൻചിറ പാടശേഖരങ്ങളിലും ഓലകരിച്ചിൽ വ്യാപകമാണ്. നെന്മാറയിൽ ചാത്തമംഗലം പോത്തുണ്ടി ഭാഗങ്ങളിലും രോഗലക്ഷണം കാണുന്നുണ്ട്. ഇലയുടെ അറ്റത്തുനിന്നും കരിച്ചിൽ ആരംഭിച്ച് നെല്ലോല പൂർണമായും കരിഞ്ഞുനശിക്കുന്നു. മഴ കുറഞ്ഞശേഷമുള്ള ശക്തമായ വെയിലും മൂടിക്കെട്ടിയ കാലാവസ്ഥയുമാണ് രോഗവ്യാപനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത്. സാന്തോമൊണാസ് ക്യാമ്പസിസ് എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. ചൂട് കൂടിയതും ഇടയ്ക്ക് മഴയുള്ളതും അന്തരീക്ഷ ഈർപ്പം കൂടിയതും കാറ്റുള്ളതുമായ കാലാവസ്ഥയിൽ ബാക്ടീരിയ പെരുകുമെന്ന് കൃഷിഭവൻ അധികൃതർ വ്യക്തമാക്കി.
രോഗം ബാധിച്ച പാടത്തുനിന്നും മറ്റുള്ള പാടങ്ങളിലേക്ക് വെള്ളത്തിലൂടെയും വായുവിലൂടെയും മണ്ണിലൂടെയും രോഗം പടരും. നെൽചെടികളിൽ നൈട്രജൻ (യൂറിയ) അളവ് പൊട്ടാസിയത്തിനേക്കാൾ കൂടുതലാണെങ്കിൽ ആ ചെടികളെ ബാക്ടീരിയ വേഗത്തിൽ ആക്രമിക്കും. മണ്ഡരി ബാധിച്ച നെൽചെടികളിലും രോഗം പെട്ടെന്ന് വ്യാപിക്കും. നിയന്ത്രണ മാർഗങ്ങൾ കൂട്ടായി നടത്തിയാലേ രോഗബാധ കുറയുകയുള്ളുവെന്നും അധികൃതർ പറയുന്നു.
പ്രതിരോധ മാർഗം
1. മണ്ണിലെയും വെള്ളത്തിലെയും ബാകിരിയ തോത് കുറയ്ക്കാൻ പാടത്തും വെള്ളംവരുന്ന കഴായിലും ബ്ലീച്ചിംഗ് പൗഡർ അഞ്ച് കിലോഗ്രാം ഒരേക്കറിന് എന്ന തോതിൽ ചെറിയ കിഴികളായി കെട്ടി ഇട്ടുകൊടുക്കണം.
2. കെ. സൈക്ലിൻ, ബാക്ട്, തുടങ്ങിയ പൊടി രൂപത്തിലുള്ള മരുന്ന് രോഗ വ്യാപനത്തിന്റെ കാഠിന്യമനുസരിച്ച് 6 ഗ്രാം മുതൽ 24 ഗ്രാം വരെ ഒരേക്കറിന് എന്നതോതിൽ വെള്ളത്തിൽ കലർത്തി തളിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാം
3. ഇലകളിലെ കരിച്ചിൽ ഭേദമാകാൻ ആന്റിബയോട്ടിക്കും കുമിൾനാശിനിയും തളിക്കണം. ഒരേക്കറിന് സെട്രാ പ്രൊമൈസിൻ സൽഫൈറ്റ്, ടെട്രാസൈ സൈക്ലിൻ ഹൈഡ്രോ ക്ലോറൈഡ്, അടങ്ങിയ ആന്റിബയോട്ടിക് 30 ഗ്രാമിന്റെ കൂടെ കോപ്പർ ഹൈ ഡോക്‌സിഡ് 250 ഗ്രാം എന്ന തോതിൽ 100 ലിറ്റർ വെള്ളത്തിൽ മഴക്കാലമായതിനാൽ പശ ചേർത്ത് തളിച്ചും രോഗം നിയന്ത്രിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |