ചിറ്റൂർ: തെങ്ങിൻ തോപ്പിൽ ഇടവിളയായി ചെറുനാരങ്ങ കൃഷി ചെയ്ത് മാതൃകയാകുകയാണ് യുവകർഷകൻ. എരുത്തേമ്പതി പഞ്ചായത്തിൽ വണ്ണാമടയ്ക്കു സമീപം നീലകാച്ചിയിൽ ശെൽവകുമാറിന്റെ മകൻ വെങ്കിടേഷ് കുമാറാണ് കൃഷിയിലെ പുതുരീതികൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നത്.
3 വർഷം മുമ്പ് തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ നഴ്‌സറിയിൽ നിന്നും വാങ്ങി നട്ടുപിടിപ്പിച്ച 'ബാലാജി ലൈം' എന്ന ഇനം ചെറുനാരങ്ങയുടെ വിളവെടുപ്പാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. തെങ്ങിൻ തോട്ടത്തിൽ തികച്ചും ജൈവ രീതിയിലാണ് ഇടവിളയായി ചെറുനാരങ്ങ കൃഷി ചെയ്തിട്ടുള്ളത്.
മറ്റിനം ചെറുനാരങ്ങകളേക്കാൾ ബാലാജി ലൈമിന് പുളിപ്പും ജലാംശവും വളരെകൂടുതലാണെന്നും അതിനാൽ ഈ ഇനത്തിന് മാർക്കറ്റിൽ നല്ല വില ലഭിക്കുന്നുണ്ടെന്നും വെങ്കിടേഷ് കുമാർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ചെടിയിൽ നിന്നും ആഴ്ചയിൽ 10 കിലോ വരെ വിളവെടുക്കാനാകും.
നാളികേരത്തിന്റെ വില കുറവുള്ള ഈ കൊവിഡ് കാലത്ത് ചെറുനാരങ്ങയിലെ വരുമാനം ഒരു കൈത്താങ്ങാണെന്നും, എരുത്തേമ്പതി കൃഷി ഓഫീസ് ജീവനക്കാരനായ അബ്ദുൾ ഖാദറിന്റെയും മറ്റും നിർദ്ദേശങ്ങൾ സഹായകമായെന്നും വെങ്കിടേഷ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |