പാലക്കാട്: മഴ കനത്തതോടെ ജില്ലയിൽ മോഷ്ടാക്കളുടെ ശല്യം വ്യാപകമായതിനാൽ ജാഗ്രത പുലർത്തണമെന്ന് പൊലീസ്. മഴയുടെ മറവിൽ ഗ്രാമ- നഗര വ്യത്യാസമില്ലാതെ കള്ളൻമാർ എത്താനുള്ള സാദ്ധ്യത കൂടി പരിഗണിച്ചാണ് മുന്നറിയിപ്പ്.
വീടിനുള്ളിൽ പണവും, സ്വർണവും സൂക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിൽ മോഷണ കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലു വർഷത്തിനിടെ 2018ലാണ് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, 107കേസുകൾ. എന്നാൽ മുൻകരുതലിന്റെ ഭാഗമായി നിലവിലെ രാത്രികാല കർഫ്യൂവിനൊപ്പം ജില്ലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
പൂട്ടിയിട്ട വീടുകളുടെ മുന്നിൽ പത്രം, പാൽ എന്നിവ വയ്ക്കരുത്. പകൽ സമയത്ത് വീടുകളിലെത്തുന്ന വിവിധ തരം വില്പനക്കാർ, ആക്രി പെറുക്കുന്നവർ എന്നിവരെ ശ്രദ്ധിക്കണമെന്നും വീട് പൂട്ടി പോകുന്നവർ നിർബന്ധമായും അയൽവാസികളെയോ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളെയൊ വിവരം ധരിപ്പിക്കണം. വീടിനു വെളിയിൽ ലൈറ്റുകൾ തെളിയിക്കണം. മുൻ കരുതലാണ് മോഷണം തടയുന്നതിനുള്ള പ്രധാന മാർഗമെന്ന് അധികൃതർ പറഞ്ഞു.
നിർദേശങ്ങൾ
.മാരാകായുധങ്ങൾ വീടിനു പുറത്തു വയ്ക്കരുത്.
.ജനലും വാതിലും രാത്രി അടച്ചുവെന്ന് ഉറപ്പുവരുത്തുക.
.വീടിനു പുറത്തും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.
.രാത്രി ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്.
.എന്തെങ്കിലും അസ്വഭാവികത തോന്നിയാൽ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
.രാത്രി ആരെങ്കിലും കോളിംഗ് ബെൽ അടിച്ചാൽ നേരെ ചെന്ന് വാതിൽ തുറക്കരുത്, ജനൽ തുറന്നുനോക്കി ആരെന്ന് ഉറപ്പുവരുത്തുക.
.പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളിൽ അപരിചിതർ വന്നാൽ പകലും വാതിൽ തുറക്കരുത്.
.കഴിയുന്നവർ വീടുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക.
പട്രോളിംഗ് ശക്തം
മോഷണക്കേസുകൾ കൂടുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നതോടൊപ്പം സ്‌ക്വാഡുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം മോഷണശ്രമം പൊതുവെ കൂടുതലാണ്.
- ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ്, പാലക്കാട്.
കേസുകളുടെ കണക്ക്: വർഷം- കേസ് എന്നിങ്ങനെ
.2015- 99
.2016- 88
.2017- 94
.2018- 107
.2019- 71
.2020- 37
.2021- 35 (ജൂലായ് വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |