പാലക്കാട്: ഉപഭോക്താക്കൾക്ക് ഇനി വീട്ടിലെ വെള്ളത്തിന്റെ അളവ് സ്വന്തം മൊബൈൽ ആപ്പിലൂടെ രേഖപ്പെടുത്തി അയക്കാം. വാട്ടർ അതോറിട്ടിയുടെ പുതിയ സംവിധാനത്തിലൂടെയാണ് ഉപയോഗിക്കുന്ന ജലത്തിന്റെ അളവറിയാൻ കഴിയുക. കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയിൻമെന്റ് സോണുകളിൽ വിജയിച്ച മാതൃകയാണ് സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നത്. സമ്പർക്കം ഒഴിവാക്കുന്നതിനും കണ്ടെയിൻമെന്റ് സോൺ പോലുള്ള പ്രദേശങ്ങളിലുള്ളവർക്കും ആപ് ഏറെ പ്രയോജനപ്പെടും. ഇതിന്റെ ഭാഗമായി ആപ്പ് വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് അധികൃതർ പറഞ്ഞു.
ആപ്പുകൾ രണ്ടുതരം
രണ്ടുതരം ആപ്പുകളാണ് ഇതിന്റെ ഭാഗമായി വികസിപ്പിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് സ്വയം ഉപയോഗിക്കാവുന്നതും, മീറ്റർ റീഡിംഗ് ജീവനക്കാർക്ക് കടലാസ് രഹിത ജോലി സാദ്ധ്യമാക്കുന്നതും. ആപ്പ് നിലവിൽ വരുന്നതോടെ മീറ്റർ റീഡിംഗ് ജീവനക്കാർ വീടുകളിലെത്തി നടത്തുന്ന റീഡിംഗ് ഒഴിവാക്കാൻ സാധിക്കും.
കൺസ്യൂമേഴ്സ് മീറ്റർ റീഡിംഗ് ആപ്പ്
ആപ്പ് വഴി വാട്ടർ അതോറിട്ടിയിൽ നിന്ന് ലഭിക്കുന്ന എസ്.എം.എസ് ലിങ്ക് വഴി ലഭിക്കുന്ന പേജിൽ കൺസ്യൂമർ നമ്പർ നൽകുന്നതോടെ മീറ്റർ റീഡിംഗിന്റെ ഫോട്ടോ എടുത്ത് എന്റർ ചെയ്യാം. നൽകുന്ന ഡാറ്റ നേരിട്ട് മീറ്റർ റീഡർ ഡാറ്റാ ബേസിലേക്ക് പോകും. ഇതോടെ ബില്ല് ലഭിക്കും. തുടർന്ന് ലിങ്ക് വഴി ഓൺലൈനായോ ഓഫീസിൽ നേരിട്ടെത്തിയോ ഉപഭോക്താവിന് ബിൽ അടയ്ക്കാം. ഇൻഫോസിസ് ആണ് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്ന ആപ്പ് തയ്യാറാക്കിയത്.
മീറ്റർ റീഡേഴ്സ് ആപ്
ആപ് വഴി ഫോട്ടോയെടുത്ത് ഓരോ വീട്ടിലെയും വിവരം എന്റർ ചെയ്യാം. ഉപഭോക്താക്കൾക്കുള്ള ബിൽ എസ്.എം.എസ് ആയി ലഭിക്കും. പണം ജീവനക്കാരുടെ കൈയിൽ നേരിട്ടടച്ച് രസീത് വാങ്ങാം. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് ജീവനക്കാർക്ക് റീഡിംഗ് എടുക്കാനുള്ള ആപ്പ് തയാറാക്കുന്നത്.
ആപ്പ് അടുത്തമാസം
ആപ്പ് സംവിധാനം അടുത്തമാസം നിലവിൽ വരും. രണ്ട് ആപ്പുകളുടെയും നിർമ്മാണം അവസാനഘട്ടത്തിലാണ്. ഉപഭോക്താക്കൾ അയക്കുന്ന റീഡിംഗിൽ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേകം സംവിധാനമുണ്ടാകും. ആപ്പിൽ ഫോട്ടോ എടുക്കുന്ന പ്രകാരം റീഡിംഗ് ലഭിച്ചാലുടൻ ഏറ്റവും ഒടുവിൽ ബിൽ നൽകിയ ദിവസം മുതലുള്ള റീഡിംഗ് കണക്കാക്കി ബില്ലും അടയ്‌ക്കേണ്ട തുകയും ഉപഭോക്താക്കളുടെ മൊബൈലിൽ എത്തും.
- ജിതേന്ദ്രിയൻ, ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ, വാട്ടർ അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |