പാലക്കാട്: കൊവിഡിനൊപ്പം കനത്ത മഴ കൂടിയായതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു. ഓണാഘോഷത്തെ തുടർന്ന് കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് വൈറൽ പനി, ഡെങ്കി, എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തലപൊക്കുന്നത്. ഈ മാസം പത്തു ദിവസത്തിനിടെ 54005 പേർ വൈറൽ പനി ബാധിച്ച് സംസ്ഥാനത്ത് ചികിത്സ തേടിയിട്ടുണ്ട്.
ഈ വർഷം ഇതുവരെ പനി ബാധിച്ചവരുടെ എണ്ണം 8,39,457 ആയി. 25 മരണവും ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ ശമിക്കാതായതോടെ മുൻമാസങ്ങളെ അപേക്ഷിച്ച് പനിബാധ കൂടുന്നതായാണ് കണക്ക്. ജൂൺ മുതൽ ഓരോ മാസവും പനിബാധിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
സെപ്തംബർ ഒന്ന് മുതൽ പത്തു വരെ 60 പേർക്ക് എലിപ്പനിയും 90 പേർക്ക് ഡെങ്കിപ്പനിയും ഒമ്പതു പേർക്ക് ചിക്കുൻഗുനിയയും സ്ഥിരീകരിച്ചു. ഇതിൽ എലിപ്പനി ബാധിച്ച് മൂന്നു പേർ മരിച്ചു. ഈ വർഷം ഇതുവരെ 2,376 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. നാലുപേർ മരിച്ചു. 808 പേർക്ക് എലിപ്പനി ബാധിച്ചു. 22 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 288 പേർക്ക് ചിക്കുൻഗുനിയയും ബാധിച്ചു.
കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ കൊവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇടവിട്ടുള്ള മഴയും വെയിലുമാണ് പകർച്ചവ്യാധികൾ പിടിപെടാൻ കാരണം. സംസ്ഥാനത്ത് നിപ്പ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചെറിയ അസുഖങ്ങൾ പോലും അവഗണിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ പനി വന്നാലുടൻ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ ചികിത്സ തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |