SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.16 AM IST

കാട്ടുപന്നിശല്യം; നെൽക്കൃഷിക്ക് വ്യാപക നാശം

nel
കാട്ടുപന്നികൾ നെൽക്കൃഷി നശിപ്പിച്ച നിലയിൽ.

നെന്മാറ: വിളഞ്ഞു പാകമായ നെൽക്കൃഷി വ്യാപകമായി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. അയിലൂർ കൃഷിഭവൻ പരിധിയിലുള്ള ചേവിണി പാടശേഖരത്തിലാണ് കാട്ടു പന്നിക്കൂട്ടം ദിവസങ്ങളായി കൃഷി നശിപ്പിക്കാൻ എത്തുന്നത്. വിളഞ്ഞ് പഴുത്തു തുടങ്ങിയ നെൽച്ചെടികൾ തിന്നും ചവിട്ടിയും കിടന്ന് ഉഴച്ചുമാണ് നശിപ്പിക്കുന്നത്.

രണ്ടു ദിവസം മുമ്പും കാട്ടുപന്നികൾ വന്നു കൃഷി നശിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് രാത്രി പടക്കം പൊട്ടിച്ച് കാവൽ ഇരുന്നെങ്കിലും മഴമൂലം പുലരും വരെ കാവലിരിക്കാൻ കഴിഞ്ഞില്ല. മോട്ടോർ പുരയിൽ നിന്ന് പാടത്തേക്ക് വെളിച്ചം തെളിച്ചിരുന്നെങ്കിലും പന്നികൾ ഇതൊന്നും വകവയ്ക്കാതെ കൂട്ടമായി ഒരു വശത്തു കൂടെ ഇറങ്ങി മറ്റൊരു വശത്തുകൂടെ വിളകൾ നശിപ്പിച്ച് കയറി പോകുകയാണ്.

ചെവിണിക്കളം മുത്തുക്കുട്ടി, ഇബ്രാഹിം, ഇസ്ഹാക്ക് തുടങ്ങിയ കർഷകരുടെ ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്. പാടശേഖരത്തിലെ വിവിധ ഭാഗങ്ങളിലായി ഒന്നര ഏക്കർ സ്ഥലത്തെ നെൽച്ചെടികളാണ് നശിപ്പിച്ചത്. 25 ദിവസം കഴിഞ്ഞാൽ കൊയ്‌തെടുക്കാൻ പാകമായ നെല്ലാണ് നശിപ്പിച്ചത്. ചവിട്ടി ഒടിച്ചും കിടന്നും പാടങ്ങളിലെ വെള്ളത്തിൽ വീണ ശേഷിക്കുന്ന നെല്ലുകൾ കൊയ്ത് എടുക്കാൻ പോലും കഴിയാത്ത വിധം നാശം വന്നിട്ടുണ്ട്.

ആശങ്കയിൽ കർഷകർ

വെള്ളത്തിൽ വീണ മൂപ്പെത്തിയ കതിരുകൾ മുളച്ചു നശിക്കാനും സാദ്ധ്യതയുണ്ടെന്നാണ് കർഷകരുടെ ആശങ്ക. കൃഷിഭവൻ അധികൃതരെയും വനം അധികൃതരെയും കാട്ടുപന്നി ഉണ്ടാക്കിയ കൃഷിനാശം അറിയിച്ചിട്ടുണ്ട്. വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ സർക്കാർ ഉത്തരവുണ്ടെങ്കിലും അയിലൂർ പഞ്ചായത്തിൽ വനംവകുപ്പ് ഇത് നടപ്പിലാക്കിയിട്ടില്ല. പ്രദേശത്തെ കർഷകർ നെല്ലിയാമ്പതി വനം റേഞ്ച് ഓഫീസിൽ കാട്ടുപന്നിമൂലമുണ്ടായ കൃഷിനാശം അറിയിച്ചിട്ടുണ്ട്. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുമെന്ന പ്രതീക്ഷയിലാണ് ഈ പ്രദേശത്തെ കർഷകർ നെൽക്കൃഷിക്ക് കാവലിരിക്കുന്നത്.

ഇതുകൂടാതെ പ്രദേശങ്ങളിലെ വീട്ടുവളപ്പുകളിൽ കൃഷി ചെയ്തിട്ടുള്ള ചേന ചേമ്പ് മരച്ചീനി തുടങ്ങിയ കാർഷികവിളകളും വ്യാപകമായി കാട്ടുപന്നികൾ നശിപ്പിക്കുന്നുണ്ട്. വരമ്പുകൾ കുത്തിമറിച്ചിടുന്നതും രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്ന പന്നിക്കൂട്ടം അക്രമസ്വഭാവം കാണിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയും വന്നിട്ടുണ്ട്. സമീപത്തെ വനമേഖലയായ നിരങ്ങൻ പാറ മലയിൽ നിന്നാണ് കാട്ടുപന്നികൾ വരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.