ചിറ്റൂർ: തമിഴ്നാട്ടിൽ നിന്നും അമിതഭാരം കയറ്റിവന്ന നാല് ടോറസ് ലോറികൾ വിജിലൻസ് സംഘം പിടികൂടി. കഴിഞ്ഞദിവസം രാത്രി 9.30 ന് നടുപ്പുണി ചെക്ക് പോസ്റ്റ് വഴി 49 ടൺ ഭാരം കയറ്റിയാണ് വന്ന ലോറികളെയാണ് എരുത്തേമ്പതി കരിമണ്ണിൽ നിന്ന് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും ആലുവ, പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറികൾ. ആർ.ടി.ഒ 18,000 രൂപ പിഴ അടപ്പിച്ച് ലോറികൾ വിട്ടയച്ചു.
സംസ്ഥാന അതിർത്തിയോട് ചേർന്ന് നിരവധി ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും ദിവസേന 300 - 500 കരിങ്കല്ല് ലോഡുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്. അനുവദിച്ചതിലും കൂടുതൽ ഭാരം കയറ്റുന്നതിനാൽ റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇതുസംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. തമിഴ്നാട്ടിൽ പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ കേരളത്തിലേക്കുള്ള കരിങ്കല്ല് കടത്ത് നിറുത്തിവച്ചിരുന്നു. പിന്നീട് സർക്കാരുമായി ക്വാറി ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് കരിങ്കല്ല് കടത്ത് വീണ്ടും ആരംഭിച്ചത്.
വിജിലൻസ് ഓഫീസർ എം.ബാലകൃഷ്ണൻ, ജില്ലാ കോളിറ്റി കൺട്രോൾ അസിസ്റ്റന്റ് എൻജിനീയർ വി.രാജു, എസ്.ഐമാരായ ബി.സുരേന്ദ്രൻ, എം.മണികണ്ഠൻ, എ.എസ്.ഐമാരായ മുഹമ്മദ് സലീം, കെ.വിനു, സിവിൽ പൊലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, മനോജ്, പ്രമോദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |