പാലക്കാട്: വനിതാശിശു വികസന വകുപ്പ് കൗൺസിലിംഗിനാരംഭിച്ച പാരന്റിംഗ് ക്ലിനിക്ക് പ്രവർത്തനം പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ബ്ലോക്കുതലത്തിൽ ആരംഭിച്ച പദ്ധതിയാണ് കൂടുതൽ ഇടങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നത്. നിലവിൽ 13 ബ്ലോക്കുകളിലും ക്ലിനിക്കുണ്ട്. ശനിയാഴ്ച മാത്രമാണ് പ്രവർത്തനം. കൗൺസലിംഗ് ഒരുക്കുന്നതിനും ആവശ്യാനുസരണം റഫറൽ അടിസ്ഥാനത്തിൽ വിദഗ്ദ്ധ പരിചരണം ഉറപ്പാക്കാനും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളായാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്.
കേസുകൾ കൂടുന്നു
ഏഴുമാസം കൊണ്ട് പദ്ധതി വഴി നിരവധി പേരാണ് കൗൺസിലിംഗ് നേടിയത്. തുടക്കത്തിൽ ആഴ്ചയിൽ ഒരു ക്ലിനിക്കിൽ രണ്ടുകേസ് ഉള്ളിടത്ത് നിലവിൽ അഞ്ചെണ്ണം വരുന്നുണ്ട്. ബ്ലോക്ക് തലത്തിൽ ഐ.സി.ഡി.എസിന് കീഴിലെ ന്യൂട്രീഷൻ ക്ലിനിക്കിന്രെ പശ്ചാത്തല സൗകര്യം പ്രയോജനപ്പെടുത്തിയാണ് പാരന്റിംഗ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.
പ്രശ്നങ്ങൾ
കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ, മൊബൈൽ ഫോണിന്റെ അമിതോപയോഗം, പ്രണയം, പഠനത്തോടുള്ള മടുപ്പ്, കുട്ടികളുടെ പരിപാലനം സംബന്ധിച്ച മാതാപിതാക്കളുടെ ആശങ്ക തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതലായെത്തുന്ന കേസുകൾ. പഞ്ചായത്ത് തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ കൂടുതൽ സേവനം നൽകുന്നതിനായി വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചുള്ള പാനലാണ് രൂപീകരിക്കുന്നത്. ഇവർക്ക് ഓരോ സിറ്റിംഗിനും വനിതാ ശിശുവികസന വകുപ്പ് ഓണറേറിയം നൽകും.
മികച്ച പ്രതികരണമാണ് ക്ലിനിക്കുകളിൽ നിന്ന് ലഭിക്കുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കരിയർ ഗൈഡൻസ് സ്പെഷ്യലിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരാണ് കൗൺസലിംഗ് ടീം. ഓരോ കേന്ദ്രത്തിലും ഒരു കൗൺസിലർ വീതമുണ്ട്. പഞ്ചായത്തുതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പേർക്ക് പരിശീലനം നൽകും.
-എസ്.ശുഭ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |