പാലക്കാട്: ശക്തമായ മഴയിൽ കൊയ്ത്തിന് പാകമായ നെൽച്ചെടികൾ വീണുനശിക്കുന്നു. ആലത്തൂർ, തേങ്കുറുശ്ശി, കുത്തന്നൂർ, മാത്തൂർ, നെന്മാറ ഭാഗങ്ങളിലെ വിളഞ്ഞതും കതിര് വന്നതുമായ നെൽച്ചെടികളാണ് വെള്ളത്തിൽ മുങ്ങിയത്. പൗർണമി, കാഞ്ചന, ഉമ തുടങ്ങിയ നെൽച്ചെടികൾക്കാണ് കൂടുതൽ നാശം.
ഒന്നാംവിള തുടക്കത്തിലുണ്ടായ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കളശല്യം വ്യാപകമായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒരുവിധം കള പറിച്ച് കതിര് വന്നപ്പോഴാണ് കാലംതെറ്റിയ കനത്ത മഴ തിരിച്ചടിയായത്. നെന്മണികളിൽ പാലുറച്ച് മൂപ്പെത്തുന്ന സമയത്താണ് മഴ ശക്തമായത്. ഇതോടെ ഭാരം താങ്ങാതെ ചെടികൾ വീണു. വീണ ചെടികൾ കൊയ്‌തെടുക്കാൻ വൈകിയാൽ മുളയ്ക്കുമെന്ന ആശങ്കയുമുണ്ട്. യന്ത്രക്കൊയ്ത്തും ദുഷ്കരമാകും.
വാരിപ്പൂവും വ്യാപകം
നെൽച്ചെടികൾ വീണതിന് പുറമെ വാരിപ്പൂവ് ബാധിച്ചതും പ്രതിസന്ധിയാണ്. ഇടയ്ക്കിടെയുള്ള മഴയാണ് രോഗവ്യാപന കാരണം. രണ്ടാഴ്ചയായി മഴ തുടരുന്നുണ്ട്. നിലവിൽ പലയിടത്തും കൊയ്ത്ത് നടക്കുകയാണ്. കതിര് പുറത്തേക്കു വന്ന സമയത്ത് മഴ പെയ്യുന്നതാണ് വാരിപ്പൂവ് എന്ന കുമിൾ രോഗം പടരാൻ കാരണം. മഞ്ഞളിപ്പും മുഞ്ഞബാധയും പല പാടങ്ങളിലുമുണ്ട്.
കതിർ വീണതും കീടബാധയും മൂലം ഏക്കറിന് 1500-2200 കിലോ നെല്ലേ ലഭിക്കൂ. മഴ തുടരുന്നതിനാൽ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനും ഉണക്കാനും കഴിയില്ലെന്നും പ്രതിസന്ധിയാണ്. വാരിപ്പൂവ് ബാധിച്ച പാടങ്ങളിലെ നെല്ല് സപ്ലൈകോ സംഭരിക്കുന്നില്ല. ഇത് കർഷകരെ ആശങ്കയിലാക്കുന്നു.
-സജീഷ് കുത്തനൂർ, ഭാരവാഹി, കർഷക മുന്നേറ്റ സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |