മംഗലംഡാം: മംഗലം ഡാമിൽ നിന്നുള്ള മണ്ണ് നീക്കൽ നിലച്ച പ്രശ്നത്തിൽ ഉന്നതതല സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് ശുപാർശകൾ സമർപ്പിച്ചു. സബ് കളക്ടർ ബൽപ്രീത് സിംഗിന്റെ നേതൃത്വത്തിൽ റവന്യൂ, ജലസേചനം, പൊതുമരാമത്ത്, വനം, പൊലീസ്, ജിയോളജി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥ സംഘമാണ് കരാർ കമ്പനി പ്രതിനിധികളുമായി കൂടിയാലോചന നടത്തിയത്.
അണക്കെട്ടിൽ നിന്ന് അടിഞ്ഞുകൂടിയ മണ്ണ് നീക്കി ജലസംഭരണ ശേഷി വർദ്ധിപ്പിക്കാനുള്ള പ്രഥമ പരീക്ഷണ പദ്ധതി മൂന്നു മാസമായി നിലച്ചിരിക്കുകയാണ്. ഖനനം ചെയ്തു കൂട്ടിയ മണൽ ജലാശയത്തിൽ നിന്ന് പുറത്തെടുക്കാനുള്ള അടിയന്തര നടപടികൾ കരാർ കമ്പനി ആവശ്യപ്പെട്ടു. കാലാവസ്ഥയിലെ പ്രശ്നങ്ങൾ, സംഭരണ സ്ഥലം ലഭിക്കാത്തത്, വാഹനക്കടത്തിലെ പ്രശ്നങ്ങൾ എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം തേടി.
മണൽ കടത്തുമായി ബന്ധപ്പെട്ട് കള്ളുവേലി എസ്റ്റേറ്റ് ഭാഗത്തുള്ള തർക്കം പരിഹരിക്കുന്നതിന് എം.എൽ.എ, പഞ്ചായത്ത് അധികൃതർ, ജനപ്രതിനിധികൾ, കരാർ കമ്പനി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ ജനങ്ങളുമായി ചർച്ച നടത്താനാണ് തീരുമാനം. 30 മീ. അഴത്തിൽ നിന്ന് മണ്ണ് ശേഖരിക്കാനാകുന്ന ബാർജ് പ്രവർത്തിപ്പിക്കാമെന്നും കമ്പനി ഉറപ്പുനൽകി.
ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ സി.എസ്. സിനോഷ്, എക്സിക്യൂട്ടിവ് എൻജിനിയർ അനിൽകുമാർ, തഹസിൽദാർ കെ. ബാലകൃഷ്ണൻ, സി.ഐ: ശ്രീനിവാസൻ, കരാർ കമ്പനി എം.ഡി മണി മേനോൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |