പാലക്കാട്: കോഴിവില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കിലോയ്ക്ക് 130 രൂപയാണ് വില. രണ്ടാഴ്ച മുമ്പ് 125- 128 രൂപയായിരുന്നു. അഞ്ചു രൂപയോളമാണ് രണ്ടാഴ്ചക്കകം കൂടിയത്. ഓണം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കച്ചവടത്തിൽ കുറവ് വന്നിട്ടില്ല. സാധാരണ ഓണത്തിനു ശേഷം കോഴി വില കുറയാറുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
മുൻവർഷങ്ങളിൽ ഈ സമയങ്ങളിൽ 80- 85 രൂപയായിരുന്നു കോഴിവില. എന്നാൽ ഇപ്പോൾ 130 രൂപയാണ്. ഇനി കാര്യമായി കുറയാൻ വില സാദ്ധ്യത ഇല്ലാത്തതിനാൽ ലാഭകരമായ കച്ചവടം തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. മൊത്തക്കച്ചവടക്കാർ 127- 130 വരെയും ചില്ലറ വില്പനക്കാർ 135 രൂപയ്ക്കുമാണ് വിൽക്കുന്നത്.
മത്സ്യലഭ്യത കുറഞ്ഞതും വില വർദ്ധനവും മൂലം കോഴിയിറച്ചിക്ക് ഡിമാൻഡ് കൂടിയതാണ് കോഴിയുടെ വില കൂടിയതെന്ന് കച്ചവടക്കാർ പറഞ്ഞു. സംസ്ഥാനത്തേക്ക് ഇറച്ചിക്കോഴി കൂടുതൽ എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. വടക്കെ ഇന്ത്യയിൽ പലയിടത്തും ബീഫ് നിരോധിച്ചതോടെ കോഴിയിറച്ചിക്ക് ആവശ്യം വർദ്ധിച്ചിട്ടുണ്ട്.
ഹോട്ടലുകൾ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ലഭിച്ചാൽ കച്ചവടം കൂടുകയും കോഴിവില ഇനിയും കൂടാനാണ് സാദ്ധ്യത. കോഴിയുടെ സ്റ്റോക്ക് അനുസരിച്ചാണ് വില കൂടുകയും കുറയുകയും ചെയ്യുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും സ്റ്റോക്ക് അനുസരിച്ചാണ് അതത് ദിവസത്തെ വില മൊത്തവ്യാപാരികൾ തീരുമാനിക്കുന്നത്.
- ശ്രീധരൻ, പുലരി ചിക്കൻ സെന്റർ, ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |