പാലക്കാട്: ട്രാൻസ്ഫർ വിൻഡോയിലൂടെ ലോകഫുട്ബാളിലെ രാജാക്കൻമാർ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറിയാൽ സ്റ്റേഡിയം സ്റ്റാൻഡിലെ വഴിയോരക്കച്ചവടക്കാരൻ സാഹയ്ക്ക് എന്ത് കാര്യം? വാതുവയ്പല്ല, വഴിയോരക്കച്ചവടമായാലും ഫുട്ബാളിലെ ട്രാസ്ഫറുകൾ ചില നഷ്ടം വരുത്തും, മറ്റ്ചിലപ്പോൾ ലാഭവും.
സാഹയുടെ കാര്യമിങ്ങനെ...
സുൽത്താൻ പേട്ടിലെ വഴിയോര ജഴ്‌സി വിൽപ്പനക്കാരനാണ് സാഹ എന്ന പാലക്കാട് പറക്കുന്നം സ്വദേശി ഷിഹാബുദ്ദീൻ. ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ബാഴ്‌സലോണയുടെ പത്താം നമ്പർ ജഴ്‌സിയിൽ നിന്നും ഫുട്ബാളിന്റെ മിശിഹ ലയണൽ മെസി ഊരിയിറങ്ങി പാരീസിന്റെ മുപ്പതാം നമ്പറിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നഷ്ടം ഏതാണ്ട്, 3300 രൂപ. 12 ഓളം ജഴ്‌സികളാണ് സാഹയുടെ കൈയിലുള്ളത്.
തൊട്ടുപിന്നാലെ, ഒട്ടും പ്രതീക്ഷിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടി തന്റെ പഴയ കൂടാരം കയറിയപ്പോൾ നഷ്ടം ഇരട്ടിയിലധികമായി. ആറായിരം രൂപയോളം വരുന്ന ബാഴ്‌സലോണയുടെയും യുവന്റസിന്റെയും ജഴ്‌സികളാണ് വഴിയോര കച്ചവടക്കാരന്റെ ഹാങ്ങറിൽ അനാഥമായി കിടക്കുന്നത്. സാഹയെ പോലെ നഷ്ടം വന്ന നിരവധി പേരുണ്ട്.
പുതിയ ജഴ്‌സിയിൽ പുതുപ്രതീക്ഷ
പട്ടിണിയെന്തെന്ന് കാണിച്ചുതന്ന കൊവിഡ് കാല ലോക്ക് ഡൗണുകൾക്ക് ശേഷം വീണ്ടും തെരുവുകളും മൈതാനങ്ങളും സജീവമായപ്പോൾ നിരവധി വഴിയോര കച്ചവടക്കാരും ജഴ്‌സി തുന്നിയെടുക്കുന്ന തയ്യൽക്കാരും പ്രതീക്ഷയിലായിരുന്നു. എന്നാൽ ഫുട്ബാളിൽ കൂട്ട ട്രാസ്ഫറുകൾ വന്നതോടെ അത് പലർക്കും കെണിയായി. ലോക്ക് ഡൗൺ കാലത്ത് തുന്നിക്കൂട്ടിയ ജഴ്‌സികളും മറ്റും ഇനി വീട്ടിലെ മക്കൾക്കും പേരക്കുട്ടികൾക്കും ബന്ധുക്കൾക്കും നൽകേണ്ട ഗതിയാണ്. എന്നിരുന്നാലും ഇവർക്ക് പ്രതീക്ഷയുണ്ട്... മെസിയുടെ പി.എസ്.ജി ജഴ്‌സിക്കും, റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്‌സിക്കും കൂടുതൽ മാർക്കറ്റ് ഉണ്ടാകുമെന്നാണ് ഇവരുടെ പ്രത്യാശ.
ഫുട്ബാളിലെ ട്രാൻസ്ഫറുകൾ നടക്കുന്ന കാലം തിട്ടമില്ലാതിരുന്നതാണ് നഷ്ടം വരുത്തിയത്. ഇനി മുതൽ ജഴ്‌സി വിറ്റാൽ മാത്രം പോരാ, സ്‌പോർട്‌സ് അറിയുക കൂടി വേണമെന്ന് മനസിലായി.
-ഷിഹാബുദ്ദീൻ, വഴിയോര കച്ചവടക്കാരൻ
വഴിയോര കച്ചവടക്കാരിൽ ഉൾപ്പെടെ നഷ്ടം വരുത്തിയ ഫുട്ബാളിലെ ചില ട്രാസ്ഫറുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |