ശ്രീകൃഷ്ണപുരം: ലോക്ക് ഡൗണിൽ പഠനം ലോക്കായപ്പോൾ വിരസതയകറ്റാനായി ആരംഭിച്ച മത്സ്യകൃഷിയിലൂടെ വരുമാനം കണ്ടെത്തി മാതൃകയാവുകയാണ് പൂക്കോട്ടുകാവ് കാട്ടുകുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി അഭിനവ്. കഴിഞ്ഞ ലോക്ഡൗണിലാണ് അഭിനവ് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ 15 സെന്റ് വിസ്തൃതിയുള്ള കുളം ശുചീകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. തുടക്കത്തിൽ 1500 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച അഭിനവ് 100 കിലോ മത്സ്യം വിളവെടുത്തു. രണ്ടാംതവണ മത്സ്യകൃഷിയെ കുറിച്ച് മുഴുവൻ കാര്യങ്ങളും മനസിലാക്കിയാണ് ഈ കൊച്ചുമിടുക്കൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
ഇത്തവണ 3000 മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. കുളത്തിനു മുകളിലൂടെ പ്ലാസ്റ്റിക് വലയും വിരിച്ചിട്ടുണ്ട്. ഇപ്പോൾ മത്സ്യ കുഞ്ഞുങ്ങൾക്ക് രണ്ട് മാസത്തിലധികം പ്രായമായി. നാലുമാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാൻ പാകമാകും.
പാലക്കാട് ചിറ്റൂരിലുള്ള മത്സ്യഫാമിൽ നിന്നാണ് അഞ്ചുരൂപ നിരക്കിൽ തിലോപ്പിയ, നെട്ടർ, കട്ട്ള, രോഹു, ഗ്രാസ്‌കാർപ്പ് എന്നീ ഇനങ്ങളിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്. അഭിനവിന്റെ ഈ ഉദ്യമത്തിന് അച്ഛൻ രഞ്ജിത്തും അമ്മ അംബികയും പൂർണ്ണ പിന്തുണയാണ് നൽകുന്നത്. വെള്ളിനേഴി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് അഭിനവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |