നെന്മാറ: കാട്ടുപന്നികൾ കൃഷിക്കും പ്രദേശവാസികൾക്കും ഭീഷണിയാകുന്നത് തടയാൻ കോടതി ഉത്തരവ് പ്രകാരം വനംവകുപ്പ് നടപ്പാക്കിയ പദ്ധതി ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്ന് വ്യാപക പരാതി. ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ കോടതി ഉത്തരവിട്ടിട്ട് മാസങ്ങളായെങ്കിലും അതുപ്രകാരം വനംവകുപ്പ് നടപടികൾ ആരംഭിച്ചെങ്കിലും ഏതാനും കുറച്ച് പന്നികളെയാണ് ഇതിനകം വെടിവച്ചിട്ടുള്ളത്.
ഉത്തരവ് പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുന്നുവെന്നാണ് പരാതി. ആവശ്യത്തിന് പരിചയസമ്പന്നരായ വേട്ടക്കാരെ ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. വേട്ടക്കാരുടെ ചെറിയ പാനൽ തയ്യാറാക്കി കോടതിയലക്ഷ്യ നടപടി ലഘൂകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കർഷകരുടെആരോപണം. പന്നിശല്യം രൂക്ഷമായ ഓരോ വനം ഡിവിഷനിലും വെടിവയ്ക്കാൻ തോക്കും ലൈസൻസും ഉള്ള വേട്ടക്കാരുടെ ലിസ്റ്റ് തയ്യാറാക്കിയെങ്കിലും മിക്കവർക്കും കാട്ടുപന്നിയെ വെടിവയ്ക്കാൻ വൈദഗ്ദ്ധ്യം കുറവാണ്.
സാമഗ്രികളും കുറവ്
മലയോര മേഖലകളിലെ തോക്കും ലൈസൻസും കൈവശമുള്ള മിക്ക കർഷകർക്കും വെടിവയ്ക്കാൻ ആവശ്യമായ ഉണ്ടകളും മറ്റും ആവശ്യത്തിന് വിപണിയിൽ ലഭ്യമല്ല. പുതുതായി ആർക്കും തോക്ക് ലൈസൻസ് നൽകാതായിട്ട് വർഷങ്ങളായി. വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നതോടെ വിള സംരക്ഷണത്തിനായി പുതിയ തോക്കുകളും ലൈസൻസ് നൽകലും നിറുത്തലാക്കി.
തോക്ക് ലൈസൻസ് ഉള്ളവർ 60 വയസിൽ താഴെയുള്ളവർ ഇപ്പോൾ വിരളമാണ്. 12 ബോർ ഷോട്ട് ഗൺ, തിരതോക്ക്, തോട്ടതോക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒറ്റ, ഇരട്ടക്കുഴൽ തോക്കുകളാണ് നിലവിൽ തോക്ക് ലൈസൻസ് ഉള്ളവരുടെ കൈയിലുള്ളത്. തെരഞ്ഞെടുപ്പ്, മാവോയിസ്റ്റ് ഭീഷണി, കലാപം തുടങ്ങിയ പലകാരണങ്ങൾ പറഞ്ഞ് പൊലീസ് സ്റ്റേഷനുകളിൽ വാങ്ങി സൂക്ഷിച്ചിരിക്കുകയാണ് ബഹുഭൂരിപക്ഷം തോക്കുകളും. ലൈസൻസ് ഉള്ളവരുടെ കൈയിൽ തോക്ക് ഇല്ലാത്തതും ഉള്ളവർക്ക് ഉണ്ട ലഭിക്കാത്തതും പ്രശ്നമാകുന്നു.
ആവശ്യമുണ്ട്, ഷാർപ് ഷൂട്ടർമാരെ !
നല്ല ഷാർപ്പ് ഷൂട്ടർമാർക്ക് മാത്രമേ 50 മീറ്റർ പരിധിയിൽ ലക്ഷ്യസ്ഥാനത്ത് വെടിവയ്ക്കാൻ കഴിയൂ. ഗൺ ക്ലബ്ബുകളിൽ നടത്തുന്ന വെടിവയ്പ് പരിശീലനം പ്രത്യേക അടയാളത്തിൽ നിശ്ചിത ദൂരത്തിൽ നിന്നു നടത്തുന്ന വെടിവയ്പ് പരിശീലനം കൊണ്ട് സ്വതന്ത്രമായി നടക്കുന്നവയെ ഇരുട്ടിന്റെ മറവിൽ നിശബ്ദമായി കാത്തിരുന്ന് ഹെഡ്‌ലൈറ്റുകളും തോക്കും ഉപയോഗിച്ച് വെടിവെച്ചുകൊല്ലുക എളുപ്പമല്ല. പൊലീസ്, എൻ.സി.സി തുടങ്ങിയ സായുധ വകുപ്പുകൾ നടത്തുന്ന പരിശീലനവും ഗൺ ക്ലബ്ബുകളുടേതിനു തുല്യമാണ്.
ഇരുളിന്റെ മറവിൽ അനങ്ങുന്ന മൃഗത്തെ വെടിവെച്ചു വീഴ്ത്തുക എന്നത് അത്ര പ്രായോഗികമല്ല. ഒരു ദിവസം കൃഷി സ്ഥലത്ത് വച്ച് ഏതെങ്കിലും രീതിയിലുള്ള ഭീഷണി ഉണ്ടായാൽ അടുത്ത ദിവസം ആ പ്രദേശം ഒഴിവാക്കി മറ്റൊരു സ്ഥലത്തേക്ക് പോകുകയാണ് പന്നികളുടെ രീതി. വെടി ഏൽക്കുന്ന പന്നികൾ നല്ലൊരു ശതമാനവും അല്പദൂരമെങ്കിലും ഓടി പോയതിനുശേഷം വനഭൂമിയിലോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും കൃഷിയിടത്തിലോ ഒളിച്ചു കഴിയുകയാണ് പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |