പാലക്കാട്: കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സർക്കാർ ധനസഹായത്തിനുള്ള അപേക്ഷ ഓൺലൈനായി ജില്ലയിൽ സ്വീകരിച്ചു തുടങ്ങി. ഒക്ടോബർ പത്തു മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് പുതുക്കിയ മാർഗരേഖയിലുണ്ട്. ഇതുപ്രകാരം സംസ്ഥാന ആരോഗ്യവകുപ്പാണ് മരിച്ചവരുടെ പട്ടിക പുതുക്കി നിശ്ചയിച്ചത്. പരാതി ഉന്നയിച്ച എല്ലാ മരണങ്ങളും ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ പരിശോധന നടത്തിയാണ് പട്ടികയിൽ പുതുക്കിയത്.
പരാതി ഉള്ളവർക്ക് അപ്പീൽ നൽകാനും കൊവിഡ് മരണം ലിസ്റ്റിൽ ഉൾപ്പെടുത്താനും ഓൺലൈനിൽ സൗകര്യമുണ്ട്. അപേക്ഷകളിൽ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കി നഷ്ടപരിഹാരം അപേക്ഷകന്റെ അക്കൗണ്ടിൽ ലഭ്യമാക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ അപേക്ഷിക്കാം. പി.എച്ച്.സി വഴിയും അപേക്ഷിക്കാം. അപേക്ഷകളിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മരണ സർട്ടിഫിക്കറ്റ് നൽകും.
കൊവിഡ് മരണങ്ങൾക്ക് 50,000 രൂപ വീതമാണ് സർക്കാർ ധനസഹായം. കൂടാതെ ബി.പി.എൽ കുടുംബങ്ങൾക്ക് 5000 രൂപ വീതം മൂന്നുവർഷം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല. ഒക്ടോബർ 14 വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ കൊവിഡ് മരണം 2588 ആയി.
1. ഇ- ഹെൽത്ത് കൊവിഡ് 19ലെ ഡെത്ത് ഇൻഫോ പോർട്ടലിലാണ് മരണ നിർണയത്തിനും സർട്ടിഫിക്കറ്റിനും അപേക്ഷിക്കേണ്ടത്.
2. ആദ്യം https://covid19.kerala.gov.in/deathinfo പ്രവേശിച്ച് മരിച്ചവരുടെ പേര് ലിസ്റ്റിൽ ഉണ്ടോയെന്ന് പരിശോധിക്കുക.
3. അല്ലെങ്കിൽ അപ്പീൽ റിക്വസ്റ്റിൽ ലഭിക്കുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക.
4. ലഭിക്കുന്ന ഒ.ടി.പി നമ്പർ ടൈപ്പ് ചെയ്ത് വേരിഫൈ ചെയ്യുക.
5. തുടർന്ന് ലഭിക്കുന്ന പേജിൽ മരണ രജിസ്‌ട്രേഷൻ കീ നമ്പർ നൽകി മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി അപ്പ് ലോഡ് ചെയ്യുക.
6. ഈ അപേക്ഷ മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്ക് കൈമാറും.
7. പരിശോധിച്ച് ജില്ലാ കൊവിഡ് മരണ നിർണയ സമിതിയുടെ അംഗീകാരത്തോടെ പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും.
1. തദ്ദേശഭരണ സ്ഥാപനം നൽകിയ മരണ സർട്ടിഫിക്കറ്റ്.
2. മരണ സ്ഥിരീകരിച്ച ആശുപത്രി രേഖകളുടെ പകർപ്പ്.
3. മരിച്ച വ്യക്തിയുടെ വിവരങ്ങൾ.
4. അപേക്ഷകന്റെ വിവരങ്ങൾ.
അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്ത് ചെക്ക് യുവർ റിക്വസ്റ്റ് സ്റ്റാറ്റസിൽ കയറിയാൽ അപേക്ഷയുടെ നിലവിലെ സ്ഥിതിയറിയാം. മരണ ദിവസം, അപേക്ഷാ നമ്പർ, അല്ലെങ്കിൽ അപേക്ഷകന്റെ മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ നൽകിയാൽ അപേക്ഷയുടെ തൽസ്ഥിതി അറിയാനാകും. പരാതികൾ പരിഹരിച്ച് ജില്ലാ കൊവിഡ് മരണ നിർണയ സമിതിയുടെ അംഗീകാരത്തോടെ ഐ.സി.എം.ആർ മാർഗ്ഗനിദ്ദേശമനുസരിച്ചാണ് പുതിയ സർട്ടിഫിക്കറ്റുകൾ നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |