വടക്കഞ്ചേരി: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മംഗലം ഡാം വനത്തിനകത്ത് തളികകല്ല് ആദിവാസി കോളനിയിൽ നടക്കുന്ന വീട് നിർമാണം മതിയായ സുരക്ഷയോടെയല്ലെന്ന പരാതിയുമായി കോളനിക്കാർ. മൂപ്പൻ നാരായണൻ, തങ്കമണി എന്നിവരുടെ വീടുകൾക്ക് ചുമർ വഴി നല്ല ചോർച്ചയുണ്ട്. ലിന്റൽ വാർപ്പിലെ വിള്ളലുകൾ വഴിയാണ് വെള്ളം വീടിനുള്ളിൽ എത്തുന്നത്.
40 വീടുകളാണ് കോളനിയിൽ പണിയുന്നത്. ഇതിൽ 32 വീടുകളുടെ വാർപ്പ് കഴിഞ്ഞിട്ടുണ്ട്. അഞ്ചു വീടുകളുടെ പണികൾ നടന്നുവരികയാണ്. മൂന്നു വീടുകൾ കോളനിക്ക് അടുത്തുതന്നെ പപ്പടപ്പാറ ഭാഗത്ത് നിർമ്മിക്കാനാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ പണി തുടങ്ങിയിട്ടില്ല. വീടുകളുടെ നിർമ്മാണം അധികൃതർ ഇടയ്ക്കിടെ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
പത്തുവർഷം മുമ്പ് നിർമ്മിച്ച വീടുകൾ ഒന്നോ രണ്ടോ വർഷത്തിനുളളിൽ തകർന്നിരുന്നു. പുതിയതായി നിർമിക്കുന്ന വീടുകൾ കുറച്ചു വർഷമെങ്കിലും നിലനിൽക്കുന്ന വിധം ഉറപ്പും സുരക്ഷിതവുമാകണമെന്ന ആവശ്യം ഉന്നയിക്കുകയാണ് കോളനി നിവാസികൾ.
വീടുകളുടെ നിർമ്മാണം
420 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ വീടുകളുടെ നിർമ്മാണം. 7.20 ലക്ഷം രൂപ പ്രകാരം 288 ലക്ഷം രൂപയാണ് ഇതിനായി പട്ടികവർഗ വികസന ക്ഷേമ വകുപ്പ് അനുവദിച്ചിരിക്കുന്നത്. 57 കുടുംബങ്ങളാണ് കോളനിയിലുള്ളതെന്നാണ് കണക്ക്. മറ്റുള്ളവർക്ക് പിന്നീട് വീടുകൾ നിർമ്മിച്ചു നൽകും.
ഇപ്പോൾ നടന്നുവരുന്ന മുഴുവൻ വീടുകളുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കി താമസയോഗ്യമാക്കണം. ടാർപോളിൻ വലിച്ചുകെട്ടിയും മറ്റുമാണ് ഓരോ കുടുംബങ്ങളും ഇപ്പോൾ കഴിയുന്നത്. തുടർച്ചയായുള്ള മഴ കോളനിക്കാരുടെ താമസം ഏറെ ദുരിതപൂർണമാക്കുന്നുണ്ട്. രോഗങ്ങളും വരുമാനമില്ലാത്ത സ്ഥിതിയും കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുന്നു.
കോളനിയിലെ വീടുകൾ
വാർപ്പ് കഴിഞ്ഞ വീടുകൾ ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. ഇക്കാര്യം വീട് നിർമ്മാണം നടത്തുന്ന നിർമ്മിതി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
- നാരായണൻ, ഊരുമൂപ്പൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |