നെന്മാറ: നെന്മാറ പ്രദേശത്ത് മഞ്ഞൾക്കൃഷിയിൽ ഇലപ്പുള്ളി രോഗം വ്യാപകം. പ്രത്യേകതരം കുമിൾ രോഗമാണ് രോഗകാരണമെന്ന് കൃഷി വിദഗ്ദ്ധർ പറയുന്നു. മഞ്ഞൾ മൂപ്പ് എത്തുന്നതിന് മുമ്പായി ഇലകളിൽ മഞ്ഞനിറത്തിലുള്ള പുള്ളിക്കുത്തുകളായി ആരംഭിച്ച് ഇലകളുടെ വശങ്ങളിൽ നിന്നും കരിഞ്ഞുണങ്ങും. കുമിളകളുടെ ആക്രമണം മൂലമാണ് വ്യാപകമായി രോഗം വരുന്നത്. ഇതിന് പ്രതിവിധിയായി കുമിൾ നിയന്ത്രണ മരുന്നുകൾ കർഷകർ തളിച്ചു നോക്കിയെങ്കിലും രോഗം കൃഷിയിടത്തിലേക്ക് പൂർണമായി പടരുന്ന അവസ്ഥയാണ്.
രോഗം കൃഷിസ്ഥലത്തെ മുഴുവൻ മഞ്ഞൾ തടങ്ങളിലേക്കും ബാധിക്കുന്നതിനാൽ ചെടികളുടെ വളർച്ച നിലയ്ക്കുകയും മഞ്ഞൾ കിഴങ്ങുകളുടെ വളർച്ച മുരടിച്ച് കൂടുതൽ മുളപൊട്ടി മഞ്ഞൾ നട്ട വാരങ്ങൾ തിങ്ങിനിറഞ്ഞ് ചെടികൾ വളരാത്ത അവസ്ഥയാണെന്നും കർഷകർ പറയുന്നു. ചുണ്ണാമ്പ്, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ പല ജൈവ വളങ്ങളും കീടനാശിനികളും പ്രയോഗിച്ചു നോക്കിയെങ്കിലും കൃഷിസ്ഥലം പൂർണമായും ബാധിക്കുന്നത് കർഷകരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.
കാര്യമായ വില ഇല്ലെങ്കിലും ഇഞ്ചിക്കൃഷിയെ അപേക്ഷിച്ച് ചെലവുകുറവും ശുശ്രൂഷ കുറഞ്ഞതുമാണ് മഞ്ഞൾക്കൃഷി. അതിനാൽ തന്നെ ഏറെ പ്രതീക്ഷയിൽ മിക്ക കർഷകരും മഞ്ഞൾക്കൃഷിയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ 65,000 രൂപ മുടക്കി 80 സെന്റ് സ്ഥലത്ത് ഇടവിളയായി കൃഷി ചെയ്ത തളിപ്പാടത്തെ കർഷകനായ കൃഷ്ണൻകുട്ടിയുടെ കൃഷിയിൽ അപ്രതീക്ഷിതമായ മഞ്ഞളിപ്പ് രോഗബാധ ബാധിച്ച് ഭൂരിഭാഗവും നശിച്ചു. ഇങ്ങനെ രോഗബാധ വന്ന മഞ്ഞൾ വിത്തിനായി ഉപയോഗിക്കാൻ പറ്റില്ലെന്നതും തിരിച്ചടിയാണ്.
പ്രതിരോധം
ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം രണ്ടു ശതമാനം വീര്യമുള്ള മാംഗോ സെബ് എന്നിവ തളിച്ച് തുടക്കത്തിലേ രോഗബാധയെ പ്രതിരോധിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |