പാലക്കാട്: ഭക്തർക്ക് ദർശന പുണ്യം നൽകി പത്തുനാൾ നീണ്ടുനിന്ന ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവം ദേവരഥ സംഗമത്തോടെ സമാപിച്ചു. ആർപ്പുവിളികളും മന്ത്ര ജപങ്ങളും മാത്രം മുഴങ്ങിക്കേട്ട സന്ധ്യാനേരം. വിശാലാക്ഷി സമേത വിശ്വനാഥനും ഉപദേവതകളും തേരിലേറി ഭക്തർക്ക് അരികിലേക്കെത്തി. രഥമേറിയെത്തിയ ദേവഗണങ്ങളെ തൊഴുതും തേര് വലിച്ചും അക്ഷരാർത്ഥത്തിൽ ഭക്തിയിൽ അലിഞ്ഞുചേരുകയായിരുന്നു കൽപ്പാത്തി.
വൈകീട്ട് 4.45 ഓടെയായിരുന്നു ദേവ രഥങ്ങളുടെ പ്രയാണം ആരംഭിച്ചത്. പ്രദക്ഷിണം പൂർത്തിയാക്കിയ രഥങ്ങൾ തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ അഗ്രഹാര തെരുവിലെങ്ങും സന്ധ്യാ ദീപങ്ങൾ തെളിഞ്ഞു. ദർശന പുണ്യത്തിന്റെ ആത്മനിർവൃതിയോടെ പിന്നീട് ഭക്തരുടെ മടക്കം. ഇന്ന് വൃശ്ചിക പുലരിയിൽ കൊടിയിറക്കത്തോടെ പത്തുനാൾ നീണ്ട ആഘോഷങ്ങൾക്ക് സമാപനമാകും.
ഞായറാഴ്ച പ്രദിക്ഷണം ആരംഭിച്ച ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ഒരു വലിയ രഥവും രണ്ട് പല്ലക്ക് രഥങ്ങളും തിങ്കളാഴ്ച പ്രയാണം തുടങ്ങിയ പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി രഥവും ഇന്നലേയും പ്രദക്ഷിണം തുടർന്നു. മൂന്നാം ദിവസമായ ഇന്നലെ പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്നഗണപതി ക്ഷേത്രത്തിലെ പ്രദക്ഷിണത്തിൽ പങ്കുചേർന്നു.
ഇന്നലെ സന്ധ്യയ്ക്ക് തേരുമുട്ടിയിൽ നടന്ന ദേവരഥ സംഗമത്തിൽ ഉപചാരം ചൊല്ലി പിരിഞ്ഞു. ഇന്ന് രാവിലെ അഗ്രഹാര ക്ഷേത്രങ്ങളിലെ കൊടിയിറക്കത്തോടെ പത്തുദിവസം നീണ്ടുനിന്ന കൽപ്പാത്തി രഥോത്സവത്തിന് സമാപനമാകും.
കൊവിഡ് നിയന്ത്രണത്തിൽ
കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കർശന നിയന്ത്രണത്തോടെയാണ് ഇത്തവണ രഥോത്സവം സംഘടിപ്പിച്ചത്. അഗ്രഹാരത്തിലെ 200 പേരെ മാത്രമാണ് പങ്കെടുപ്പിച്ചത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |