പാലക്കാട്: അമൃത് പദ്ധതിക്കായി നഗരത്തിലെ റോഡുകൾ പൊളിച്ചത് നന്നാക്കാത്തതിനാൽ കാൽനട, വാഹന യാത്രകൾ ദുരിതമാകുന്നു. പദ്ധതിയുടെ ഭാഗമായി പലഭാഗത്തും റോഡുകൾ വെട്ടിപ്പൊളിച്ചിരുന്നത് നഗരസഭ അറ്റകുറ്റപണി നടത്താൻ മറന്നതാണ് യാത്രയ്ക്ക് വില്ലനായി തീർന്നിരിക്കുന്നത്. ഇവ യഥാസമയം ടാറിംഗ് ചെയ്യാത്തതിനാൽ ദിവസങ്ങൾ പിന്നിടും തോറും ചെറിയ കുഴികളെല്ലാം വലുതായി കൂടുതൽ അപകടഭീഷണി ഉയർത്തുന്നതായി യാത്രക്കാർ പറഞ്ഞു.
നിലവിൽ നഗരറോഡുകളിൽ കാൽനടയാത്ര പോലും ഏറെ ദുഷ്കരമാണ്. എന്നാൽ ടാറിംഗ് പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പല റോഡുകളുടെയും കരാർ നടപടി പൂർത്തിയായിട്ടില്ല. കരാർ നടപടികൾ പൂർണ്ണമായാൽ മാത്രമേ പണികൾ ആരംഭിക്കാൻ കഴിയൂ.
ഇടവിട്ട് മഴ പെയ്യുന്നതിനാൽ കുഴികളിൽ വെള്ളം നിറയുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
രാത്രികാലങ്ങളിലാണ് ഇത്തരം കുഴികൾ ഇരുചക്രവാഹനക്കാർക്ക് ഉൾപ്പെടെ ഭീഷണിയാകുന്നത്. ബി.ഒ.സി റോഡ്, വിക്ടോറിയ കോളേജ് റോഡ്, കോർട്ട് റോഡ്, റോബിൻസൺ റോഡ് എന്നിവിടങ്ങളിലെല്ലാം പ്രശ്നം ദുരിതമാണ്. റോഡ് നവീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് 32 കോടി രൂപയാണ് അമൃത് പദ്ധതിയിൽ നിന്ന് നീക്കിവച്ചിട്ടുള്ളത്.
മഴ നിലനിൽക്കുന്നതിനാലാണ് ടാറിംഗ് തുടങ്ങാൻ വൈകുന്നത്. നിലവിൽ 42 റോഡുകളുടെ കരാർ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള റോഡുകളുടെയും കരാർനടപടികൾ ഉടൻ പൂർത്തിയാക്കും.
- അഡ്വ. ഇ.കൃഷ്ണദാസ്, വൈസ് ചെയർമാൻ, പാലക്കാട് നഗരസഭ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |