മണ്ണാർക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിനു സമീപമുള്ള കീരിപ്പാറ വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികൾക്കായി സജ്ജമായി. രണ്ടു പേർക്ക് താമസിക്കാവുന്ന സംവിധാനമാണ് ഇവിടെ നിലവിലുള്ളത്. മുക്കാലിയിൽ നിന്ന് നാലു കിലോമീറ്റർ അകലെയാണ് വിനോദ സഞ്ചാര കേന്ദ്രം. കാൽനടയാത്രക്ക് പുമേ ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് വളരെ അനുയോജ്യമാണ് ഇവിടം. നിബിഡവനത്തിനകത്തു കൂടിയുള്ള യാത്രയാണ് കീരിപ്പാറയെ വിത്യസ്തമാക്കുന്നത്. ഡിസംബർ, ജനുവരിയിലെ മഞ്ഞുകാലം കൂടിയാവുമ്പോൾ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2500 അടിയോളം ഉയരത്തിലുള്ള കീരിപ്പാറ വിനോദ സഞ്ചാര കേന്ദ്രം കൂടുതൽ മനോഹരിയാകുമെന്നത് ഇവിടം സന്ദർശിച്ച വിനോദസഞ്ചാരികൾ സാക്ഷ്യം വഹിക്കുന്നു.
ദിവസത്തിൽ രണ്ടുപേർക്ക് മാത്രം അനുമതി ഉള്ളതിനാൽ ഇവിടേക്ക് ബുക്കിംഗ് ലഭിക്കുന്നതിന് ഏറെ കാലതാമസം വരാറുണ്ടെന്നതാണ് സഞ്ചാരികൾ നേരിടുന്ന പ്രധാന പ്രശ്നം. കൂടാതെ രണ്ടിൽ കൂടുതൽ പേർക്ക് ഒന്നിച്ച് വരാനുള്ള സൗകര്യം ഇല്ലാത്തതതും പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ട്രക്കിങ്ങിന് താല്പര്യമുള്ളവരെ ആകർഷിക്കാനായി കൂടുതൽ സൗകര്യം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.
രണ്ടു പേർക്ക് താമസിക്കാവുന്ന സംവിധാനം
ഒരു രാത്രി കീരിപ്പാറയിൽ താമസിക്കാൻ 4300 രൂപയാണ് വനംവകുപ്പ് ഈടാക്കുന്നത്. രണ്ടുപേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. സാധനങ്ങൾ വാങ്ങി നൽകിയാൽ പാചകം ചെയ്തു ലഭിക്കും. കീരിപ്പാറയിലേക്ക് വാഹനങ്ങൾക്ക് അനുമതിയില്ല. നാല് കിലോമീറ്റർ ദൂരം നടന്നുപോകണം. 2015- 2016 കാലഘട്ടത്തിൽ ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കീരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തികൾ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |