പാലക്കാട്: ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ ഓപറേഷൻ ഡെസിബൽ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 126 കേസുകൾ. ഇത്രയും കേസുകളിലായി 1,20,500 രൂപ പിഴയും ഈടാക്കി. ലോറികൾ, ബസുകൾ എന്നിവയിൽ നിന്നാണ് കൂടുതലും എയർഹോൺ കണ്ടെത്തിയത്. സ്‌റ്റേജ് കാര്യേജ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ, ദേശീയപാത തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
പൊതുനിരത്തുകളിൽ പ്രത്യേകിച്ചും ട്രാഫിക് സിഗ്നൽ പോയിന്റുകൾ, ട്രാഫിക് ബ്ലോക്കുകൾ, സ്‌കൂൾ, കോടതി, ആശുപത്രി പരിസരങ്ങളിൽ അനാവശ്യമായും അനവസരത്തിലും ഹോൺ ഉപയോഗിച്ച് ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവർ, നിരോധിത വിഭാഗത്തിലുള്ള ഹോൺ (എയർ ഹോൺ) ഉപയോഗിക്കുന്നവർ, അമിതമായ ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ പിടിപ്പിച്ച വാഹനങ്ങൾ എന്നിവയ്‌ക്കെതിരെയാണ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കൊപ്പം ശബ്ദ മലിനീകരണത്തിനെതിരെ വാഹന ഉപയോക്താക്കൾക്ക് ബോധവത്കരണം നൽകി. നിരോധിത ഹോണുകൾ പരിശോധന സമയത്ത് തന്നെ വാഹനങ്ങളിൽനിന്നും നീക്കം ചെയ്യാനും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |