82 ശതമാനം കുത്തിവയ്പ് പൂർത്തിയായി
പാലക്കാട്: കാറ്റുകാലം തുടങ്ങുന്നതോടെ ജില്ലയിലെ ക്ഷീരകർഷകരുടെ പേടിസ്വപ്നമാണ് കന്നുകാലികൾക്ക് ബാധിക്കുന്ന കുളമ്പുരോഗം. പിക്കോർണാ ഇനത്തിൽപ്പെട്ട വൈറസാണ് രോഗം പടർത്തുന്നത്. വൈറസ് കാറ്റിന്റെ ശക്തിക്കനുസരിച്ച് വളരെദൂരം സഞ്ചിക്കുന്നതിനാൽ രോഗംപടരാൻ സാദ്ധ്യതയേറെയാണ്. നിലവിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ജില്ലയിൽ 82 ശതമാനം പൂർത്തിയായതിനാൽ ക്ഷീരകർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ കുത്തിവയ്പ് എടുക്കാത്ത കാലികളിൽ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
രോഗകാരണം
1.രോഗബാധയുള്ള മൃഗങ്ങളുമായോ അവയുടെ വിസർജ്യം, മാംസം, സ്രവം, പാൽ തുടങ്ങിയവയുമായോ ഉള്ള സമ്പർക്കം മൂലം
2.പുല്ല്, വൈക്കോൽ, തൊഴുത്തിലെ മറ്റ് വസ്തുക്കൾ തുടങ്ങി പാൽപ്പാത്രങ്ങളിലൂടെ വരെ വൈറസ് പകരും
3.വാഹനങ്ങൾ, പട്ടി, പൂച്ച തുടങ്ങിയവയും മനുഷ്യസമ്പർക്കവും വൈറസിന്റെ കാരണമാകും
4.രോഗം ബാധിച്ച മൃഗങ്ങളുടെ ചർമ്മങ്ങളിലും വൈറസുണ്ടാകും
രോഗലക്ഷണങ്ങൾ
1.ശക്തമായ പനി, മുഖം എപ്പോഴും അനക്കിക്കൊണ്ടിരിക്കുക
2.നാക്ക്, മോണ എന്നിവിടങ്ങളിൽ ദ്രാവകം നിറഞ്ഞ കുമിള പ്രത്യക്ഷപ്പെട്ട് വ്രണങ്ങളായി മാറും
3.വായിൽ നിന്ന് ഉമിനീർ നൂലുപോലെ ഒലിക്കും, തീറ്റയെടുക്കാൻ മടി
4.കുളമ്പിനിടയിൽ വ്രണം പ്രത്യക്ഷപ്പെട്ട് അവിടെ ഈച്ച മുട്ടയിട്ട് പുഴുക്കളാകാനും കുളമ്പ് ഇളകിപ്പോകാനും സാധ്യത
5.അകിടിൽ വ്രണം പ്രത്യക്ഷപ്പെടുക, മുടന്തുണ്ടാകുക, ഗർഭം അലസുക തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും
നിയന്ത്രണ രീതി
.പ്രതിരോധ കുത്തിവെയ്പാണ് ഫലപ്രദമായ നിയന്ത്രണമാർഗം
.പൂച്ച, പട്ടി, കാക്ക എന്നിവ തൊഴുത്തിൽ കയറുന്നത് തടയുക
.രോഗം വന്ന പശുവിനെ പരിചരിക്കുന്നയാൾ മറ്റ് പശുക്കളുള്ള സ്ഥലത്ത് പോകുന്നത് ഒഴിവാക്കുക
.തൊഴുത്തിലെ മാലിന്യം പുഴയിലേക്കോ തോട്ടിലേക്കോ ഒഴുക്കരുത്
.ഉണങ്ങിയ, വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടുക
.ദിവസം രണ്ടുനേരം അണുനാശിനി കൊണ്ട് വായ, കുളമ്പ് എന്നിവ കഴുകുക
കുത്തിവയ്പ് എടുക്കാൻ ഡിസംബർ 18വരെ അവസരം
വൈറസ് രോഗമായാതിനാൽ കിത്തിവയ്പ് എടുത്താലും ജാഗ്രത പാലിക്കണം. ഏതുസമയത്തും മാറ്റം സംഭവിക്കാവുന്ന വൈറസായതിനാൽ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാലുടൻ അടുത്തുള്ള മൃഗാശുപത്രിയെ സമീപിക്കുക. ഒക്ടോബർ ആറിനാണ് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചത്. ജില്ലയിലാകെ 1,76864 (എരുമ, പോത്ത് ഉൾപ്പെടെ) കന്നുകാലികളാണുള്ളത്. നൂറ് ശതമാനം മൃഗങ്ങളെയും പ്രതിരോധത്തിന് സജ്ജരാക്കുക എന്നതാണ് മൃഗസംരക്ഷണ വകുപ്പിന്റെ ലക്ഷ്യം. നിലവിൽ കുത്തിവയ്പ് എടുക്കാത്ത കാലികൾക്ക് ഡിസംബർ 18വരെ അവസരമുണ്ട്. നിലവിലെ സാഹചര്യത്തിൽ എല്ലാ കാലികളും കുത്തിവയ്പ് നിർബന്ധമായും എടുക്കുക്കണം.
ഡോ. ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |