ചിറ്റൂർ: ജനസഞ്ചാരമുള്ള പ്രധാന പാതയിലൂടെ രാത്രിയിൽ കാളവണ്ടി മത്സരയോട്ടം നടത്തിയതിന് നടപടിയെടുത്ത പൊലീസിനെതിരെ പ്രതിഷേധിച്ച് കാളവണ്ടിക്കാർ റോഡ് ഉപരോധിച്ചു. കാളവണ്ടികൾ കുറുകെയിട്ടാണ് റോഡ് ഉപരോധിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഉപരോധത്തെതുടർന്ന് കൊഴിഞ്ഞാമ്പാറ ടൗൺ ഏറെനേരം ഗതാഗതകുരുക്കിലായി.
യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തി മത്സരയോട്ടം നടത്തിയ ആറ് കാളവണ്ടികൾ എരുത്തേമ്പതി കൈകാട്ടിയിൽ നിന്ന് കൊഴിഞ്ഞാമ്പാറ പൊലീസെത്തി പിടികൂടി. കാളവണ്ടിക്കാരായ തിരുപ്പൂർ പൂളവാടി സ്വദേശികളായ ആർ.പ്രേംകുമാർ (28), എ.മകുടീശ്വരൻ (42), വണ്ടിത്താവളം വിളയോടി പുതുശ്ശേരി എസ്.സുഭാഷ് (23), എലപ്പുള്ളി തേനാരി ഒകരംപള്ളം എസ്. റോബിൻദാസ് (46), ഇരട്ടക്കുളം ഉപ്പ്‌തോട് സ്വദേശികളായ എൻ.കാശി വിശ്വനാഥൻ, എൻ.നാരായണൻ എന്നിവർക്കെതിരെ കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ദിവസം ഓട്ടമത്സരത്തിനിടയിൽ കാളവണ്ടി മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇതിനിടയിലാണ് പൊലീസ് സ്റ്റേഷനു സമീപം കാളവണ്ടികൾ റോഡിലിട്ട് പ്രതിഷേധം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |