പാലക്കാട്: കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ കോൺക്രീറ്റിംഗ് പൂർത്തിയായി. നിർമ്മാണത്തിനുപയോഗിച്ച ഉപകരണങ്ങൾ അഴിച്ചുമാറ്റുന്ന ജോലികൾ തുടരുകയാണ്. കൂടാതെ തുരങ്കത്തിന്റെ രണ്ടു പ്രവേശന കവാടങ്ങളിലെ ഗോപുരങ്ങളുടെയും നിർമ്മാണം അതിവേഗത്തിൽ പരോഗമിക്കുന്നു. പുതുവർഷ സമ്മാനമായി രണ്ടാം തുരങ്കം തുറക്കാനാണ് ആലോചിക്കുന്നത്. നിലവിലെ തുരങ്കത്തിനേക്കാൾ 2 മീറ്റർ ദൂരം കൂടുതലാണ് രണ്ടാമത്തേതിന്. രണ്ടു തുരങ്കങ്ങളും തുറന്നാൽ ഉടനെ ടോൾ പിരിവ് തുടങ്ങാനും സാദ്ധ്യതയുണ്ട്. പട്ടിക്കാട് മേൽപ്പാലത്തിന്റെ പണിയും വേഗത്തിൽ പുരോഗമിക്കുകയാണ്. 2022ൽ തൃശൂർ – പാലക്കാട് റൂട്ടിലെ ദേശീയപാത യാത്ര സുഗമമാകുമെന്നാണ് പ്രതീക്ഷ.
രണ്ടാം തുരങ്കത്തിനുള്ളിൽ ഇലക്ട്രിക്, വയറിംഗ് അടക്കമുള്ള പണികൾ ഏറെക്കുറെ പൂർത്തിയായി. എക്‌സോസ്റ്ററുകൾ സ്ഥാപിക്കുന്ന പണികളും ആരംഭിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി ആകെ 10 എക്‌സോസ്റ്ററുകളാണ് തുരങ്കത്തിൽ സ്ഥാപിക്കേണ്ടത്. ഇതിൽ അഞ്ചിടങ്ങളിലെ എക്‌സോസ്റ്റർ സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്.
തുരങ്കപ്പാത ഒരുക്കുന്നതിനൊപ്പം മേൽപ്പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും നിർമ്മാണവും പരോഗമിക്കുന്നുണ്ട്. രണ്ടു തുരങ്കത്തിന്റെയും കവാടങ്ങളിൽ നാല് ഗോപുരങ്ങളാണ് നിർമ്മിക്കേണ്ടത്. ഇതിൽ പാലക്കാടു ഭാഗത്തുനിന്ന് വാഹനങ്ങൾ പ്രവേശിക്കുന്ന തുരങ്കത്തിന്റെ ഗോപുരം മാത്രമാണ് പൂർത്തീകരിച്ചത്. ബാക്കി മൂന്ന് ഗോപുരത്തിന്റെയും നിർമ്മാണം നടന്നുവരികയാണ്. തുരങ്കത്തിലെ കോൺക്രീറ്റിങ്ങും മറ്റു അനുബന്ധ നിർമ്മാണപ്രവൃത്തികളും പൂർത്തീകരിച്ച് നിർമ്മാണ ഉപകരണങ്ങൾ അഴിച്ചുമാറ്റിയാൽ മാത്രമേ തുരങ്കപാത സഞ്ചാരത്തിന് യോഗ്യമാകൂ. ഒപ്പം, മിനുക്കു പണികൾകൂടി നടത്തി ഇരു ഭാഗത്തേക്കുമുള്ള പാതകൾ തുറന്നുകൊടുത്താൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് എന്നേക്കുമായി ഇല്ലാതാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഒന്നാം തുരങ്കം അടയ്ക്കും
നിലവിൽ ഗാതഗതം നടക്കുന്ന ഒന്നാം തുരങ്കപാതയിൽ അൽപ്പം കോൺക്രീറ്റിംഗ് പണികൂടി പൂർത്തീകരിക്കാനുണ്ട്. അഴിച്ചെടുത്ത കോൺക്രീറ്റിംഗ് മെഷീനുകൾ വീണ്ടും ഒന്നാം തുരങ്കത്തിൽ സ്ഥാപിക്കണം. അതിനായി ഒന്നാം തുരങ്കം കുറച്ചു ദിവസത്തേക്കുകൂടി അടയ്‌ക്കേണ്ടിവരുമെന്ന് നിർമ്മാണ കമ്പനിയായ പ്ലാനോ മെറ്റ് ഇൻഫ്രാസ്ട്രക്ച്ചർ അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |