ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ടൗണിനു സമീപത്തുകൂടി കടന്നുപോകുന്ന അങ്കരാത്ത കനാലിൽ മാലിന്യം കുമിഞ്ഞു കൂടിയതോടെ ജനങ്ങൾ ദുരിതത്തിലായി. മാലിന്യം നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെ മലിനജലം കെട്ടികിടന്ന് പരിസരമാകെ ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്. ചിന്നമൂലത്തറ കരിമണ്ണിൽ നിന്ന് ഉത്ഭവിച്ച് കൊഴിഞ്ഞാമ്പാറ നഗരത്തിനു സമീപത്തുകൂടി ഒഴുകി കരംപൊറ്റ, പണിക്കർകളം, വീരംപൊറ്റ വരെ പത്തു കിലോമീറ്ററോളം ദൂരം നീണ്ടുകിടക്കുന്നതാണ് ഈ കനാൽ.
വർഷങ്ങൾക്ക് മുമ്പുവരെ നൂറ് കണക്കിന് ഏക്കർ നെൽക്കൃഷിക്ക് ഈ കനാലിലൂടെയുള്ള വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ നിരവധി കുളങ്ങൾ നിറയ്ക്കാനും സാധിച്ചിരുന്നു. കിഴക്കൻ മേഖലയിൽ ജലക്ഷാമം രൂക്ഷമായതോടെ കനാലിലൂടെയുള്ള ജലം ഒഴുക്കും നിലച്ചു. പിന്നീട് വർഷകാലങ്ങളിൽ മാത്രമായി നീരൊഴുക്ക്. നീരൊഴുക്ക് കുറഞ്ഞതോടെയാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി കനാൽ മാറിയത്.
മഴക്കാലമായാൽ വെള്ളം ഒഴുകി പോകാതെ ചീഞ്ഞുനാറാൻ തുടങ്ങും. കൊഴിഞ്ഞാമ്പാറ മുല്ലൈ നഗർ ഭാഗത്ത് പൊള്ളാച്ചി- പാലക്കാട് സംസ്ഥാന പാതയുടെ ഇരുവശത്തായുള്ള കനാൽ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപിക്കൽ പതിവായതോടെ കനാൽ പൂർണ്ണമായി അടഞ്ഞു. ടൗണിലെ അഴുക്കുചാലിലൂടെയുള്ള മലിനജലവും ഈ മാലിന്യത്തിന്റെ മുകളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതും ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കാനിടയായി.
ജലത്തിന്റെ ഒഴുക്ക് ഉറപ്പുവരുത്തണം
മലിനജലം കെട്ടികിടന്ന് സമീപത്തെ കുളങ്ങളും മലിനമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കനാലിന്റെ സമീപ പ്രദേശങ്ങളിലായി സ്‌കൂൾ, അങ്കണവാടി, ആശുപത്രി, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ രണ്ട് എസ്.സി കോളനികളിലായി 150 ഓളം വീടുകളുണ്ട്. ഇതിനിടയിലൂടെയാണ് കനാൽ കടന്നുപോകുന്നത്. മലിനജലം കൃഷിയിടത്തിലേക്ക് ഒഴുകിയതോടെ വർഷങ്ങളായി പ്രദേശത്തെ കൃഷിയും നിലച്ചു. 1996വരെ മൈനർ ഇറിഗേഷന്റെ കീഴിലായിരുന്ന കനാൽ ഇപ്പോൾ ചിറ്റൂർപുഴ പദ്ധതിക്കു കീഴിലാണ്. കനാൽ നന്നാക്കി ജലത്തിന്റെ ഒഴുക്ക് ഉറപ്പുവരുത്തിയാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. ഇതിനായി ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |