നെന്മാറ: റോഡിലൂടെ വെള്ളം അഴുക്കുചാലിലേക്ക് പോകുന്നതിനാൽ കൃഷിയ്ക്ക് വെള്ളമെത്തുന്നില്ലെന്ന് കർഷകരുടെ പരാതി. പോത്തുണ്ടി ജലസേചനപദ്ധതിയുടെ വലതുകര കനാലിൽ നിന്നും നെന്മാറ തവളക്കുളം എം.എൽ.എ റോഡ് ഭാഗത്തെ പാടങ്ങളിലേക്ക് തുറന്നുവിട്ട വെള്ളമാണ് പാഴായി അഴുക്കു ചാലിലേക്ക് പോകുന്നത്. അതോടെ പാടങ്ങളിൽ വെള്ളം എത്താതായി.
നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തുനിന്ന് ആരംഭിക്കുന്ന സബ് കനാൽ ക്രിസ്തുരാജ ദേവാലയത്തിനു സമീപത്തും ബസ് സ്റ്റാൻഡിന് പിറകുവശത്തു കൂടെയും എം.എൽ.എ. റോഡിന് സമാന്തരമായുമാണ് തവളക്കുളം പാടശേഖരങ്ങളിൽ എത്തി വല്ലങ്ങി വരെയുള്ള പാടങ്ങളിൽ കൃഷിയ്ക്ക് ഗുണമാകുന്നത്. നെന്മാറ ബസ്സ്റ്റാൻഡിന് പിറകുവശത്തെ ഉപ കനാലിൽ പ്ലാസ്റ്റിക് വസ്തുക്കളും മറ്റും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതിനാലാണ് വെള്ളം പാടശേഖരങ്ങളിൽ എത്തുന്നതിന് പകരം മാട്ടുപ്പാറ ആശുപത്രി ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിലൂടെ ഒഴുകി അഴുക്കു ചാലിലേക്ക് പോകുന്നത്. കർഷകരുടെ നിരന്തര പരാതിയെ തുടർന്ന് കുറച്ചു വർഷങ്ങൾക്കു മുമ്പ് ബസ് സ്റ്റാൻഡിന് പുറകുവശത്തുള്ള ഉപകനാലിൽ നെന്മാറ ബസ്റ്റാൻഡിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞു കൂടുന്നത് തടയാൻ സിമന്റ് സ്ലാബ് നിർമ്മിച്ച് മൂടിയിരുന്നു. ഇതോടെ കനാൽ അറ്റകുറ്റപ്പണികൾക്കോ മാലിന്യം നീക്കം ചെയ്യാനോ കഴിയാതെയായി. തൊഴിലുറപ്പ് തൊഴിലാളികൾക്കും സ്ലാബ് മൂടിയ കനാൽ പൂർണമായി വൃത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
വെള്ളം പാഴായി പോകുന്നത് തടയാൻ കനാലിൽ ഇടവിട്ടുള്ള സ്ഥലങ്ങളിൽ സ്ലാബ് എടുത്തുമാറ്റി അടിയന്തരമായി വൃത്തിയാക്കണം. പാടശേഖരങ്ങളിലേക്കുള്ള വെള്ളമൊഴുക്ക് സുഗമമാക്കണം. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണം.
- പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |